Categories
kerala

മുരളീധരന്‌ പിന്തുണയുമായിചെങ്കൊടിപ്രകടനം, ഏരിയ സമ്മേളനത്തിനു മുമ്പ്‌ തളിപ്പറമ്പില്‍ സി.പി.എമ്മില്‍ കലാപ നീക്കം

പ്രസ്ഥാനത്തെ നശിപ്പിക്കാന്‍ സഞ്ചിയും തൂക്കി നടക്കുന്ന ഗോര്‍ബച്ചേവിനെ അനുവദിക്കില്ല-ബാനറിലെ മുദ്രാവാക്യം

Spread the love

മുന്‍ ഏരിയാ കമ്മിറ്റി അംഗം കോമത്ത്‌ മുരളീധരന്‍ സി.പി.എം നേതൃത്വവുമായി ഇടഞ്ഞ്‌ ലോക്കല്‍ സമ്മേളനത്തില്‍ നിന്ന്‌ ഇറങ്ങിപ്പോയതില്‍ ഒതുങ്ങുന്നില്ല തളിപ്പറമ്പിലെ സി.പി.എമ്മിലെ ഉള്‍പ്പോര്‌. മുരളീധരന്‍ തന്റെ അനുയായികളെ ഇറക്കി തെരുവില്‍ പ്രകടനം നടത്തുകയും പോസ്‌റ്റര്‍ പ്രചാരണം നടത്തുകയും ചെയ്യുന്ന കാഴ്‌ചയാണ്‌ ഏറ്റവും ഒടുവിലത്തേത്‌. എന്നാല്‍ ഇത്തരം അച്ചടക്കലംഘനം സി.പി.എം. നേരിടുന്ന മുന്‍കാല രീതി വെച്ചു നോക്കിയാല്‍ മുരളീ ധരന്റെ പ്രശ്‌നങ്ങള്‍ക്ക്‌ കൂടുതല്‍ പേര്‍ നടപടി നേരിട്ട്‌ പുറത്താവാനുള്ള സാധ്യതയാണ്‌ തെളിയുന്നത്‌.

ബുധനാഴ്‌ച രാത്രി നൂറോളം പേര്‍ പങ്കെടുത്ത്‌, ചെങ്കൊടിയേന്തി, നിലവിലുള്ള ലോക്കല്‍ സെക്രട്ടറിക്കെതിരെ മുദ്രാവാക്യം വിളിച്ചു പ്രകടനം നടക്കുകയുണ്ടായി. നിലവിലുള്ള തളിപ്പറമ്പ നോര്‍ത്ത്‌ ലോക്കല്‍ സെക്രട്ടറി പുല്ലായിക്കൊടി ചന്ദ്രന്‍ നേരത്തെ സി.പി.ഐ.നേതാവായിരുന്നു. പിന്നീട്‌ രാജിവെച്ച്‌ സി.പി.എമ്മില്‍ ചേര്‍ന്നയാളാണ്‌.

thepoliticaleditor

തിങ്കളാഴ്‌ച നടന്ന ലോക്കല്‍ സമ്മേളനത്തില്‍ മുരളീധരന്‍ തന്റെ അനുഭാവികളായവര്‍ക്ക്‌ പരിഗണന നല്‍കാത്തതില്‍ പ്രതിഷേധിക്കുകയും സമ്മേളനം ഉപേക്ഷിച്ച്‌ ഇറങ്ങിപ്പോകുകയും ചെയ്‌തിരുന്നു. തുടര്‍ന്ന്‌ രാത്രിയില്‍ ചില പോസ്‌റ്ററുകള്‍ സി.പി.എം. ശക്തികേന്ദ്രങ്ങളായ പുളിമ്പറമ്പ്‌, മാന്തംകുണ്ട്‌, പാളയാട്‌ എന്നിവിടങ്ങളില്‍ പ്രത്യക്ഷപ്പെട്ടു. സി.പി.ഐ.യെ ഇല്ലാതാക്കി, ഇനി സി.പി.എമ്മിനെയും നശിപ്പിക്കാനാണോ നീക്കം…എന്നായിരുന്നു പോസ്‌റ്ററിലെ വാചകങ്ങള്‍. ഇത്‌ പുല്ലായിക്കൊടി ചന്ദ്രനെ ലാക്കാക്കിയുള്ളതായിരുന്നു.
ബുധനാഴ്‌ച നടന്ന പ്രകടനത്തിലും സമാനമായ മുദ്രാവാക്യം ഉയര്‍ന്നു. മാന്തംകുണ്ടുകാര്‍ ചോരയും നീരും കൊടുത്തു വളര്‍ത്തിയതാണ്‌ ഈ പ്രസ്ഥാനം, ഈ പ്രസ്ഥാനത്തെ നശിപ്പിക്കാന്‍ സഞ്ചിയും തൂക്കി നടക്കുന്ന ഗോര്‍ബച്ചേവിനെ അനുവദിക്കില്ല–ഇതായിരുന്നു പ്രകടനത്തിനു മുന്നില്‍ ഉയര്‍ത്തിയ ബാനറിലെ വാചകങ്ങള്‍. പുല്ലായിക്കൊടി ചന്ദ്രനെയാണ്‌ ഇതില്‍ ഉദ്ദേശിച്ചത്‌. മുരളീധരനെ അനുകൂലിക്കുന്ന പ്രദേശത്തെ ആളുകളായിരുന്നു പ്രകടനത്തില്‍. കൂടുതലും ചെറുപ്പക്കാരായിരുന്നു. മുരളീധരന്‌ യുവാക്കള്‍ക്കിടയില്‍ സ്വാധീനമുണ്ട്‌. എന്നാല്‍ പ്രകടനത്തില്‍ പങ്കെടുത്തവര്‍ക്ക്‌ സി.പി.എമ്മുമായി ബന്ധമില്ലെന്നാണ്‌ പാര്‍ടി നേതൃത്വത്തിന്റെ നിലപാട്‌.
മുരളീധരന്‍ തളിപ്പറമ്പ്‌ ഭാഗത്തെ ചോദ്യം ചെയ്യപ്പെടാത്ത നേതാവായി വളര്‍ന്നശേഷം അദ്ദേഹം കാണിച്ച അഹങ്കാരമാണ്‌ നിലവിലുള്ള പ്രശ്‌നങ്ങളിലേക്ക്‌ നയിച്ചതെന്ന്‌ വിശ്വസിക്കുന്നവരും പാര്‍ടിയിലുണ്ട്‌. താന്‍ തീരുമാനിക്കുന്നതിനപ്പുറം കാര്യങ്ങള്‍ നടക്കരുതെന്ന ചിന്ത വരികയും അതില്‍ നിന്നു വ്യത്യസ്‌തമായി തീരുമാനങ്ങള്‍ ഉയര്‍ന്ന നേതൃത്വം സ്വീകരിക്കുകയും ചെയ്‌തത്‌ മുരളീധരനെ കുപിതനാക്കി.

തളിപ്പറമ്പ്‌ സി.പി.എം.ഏരിയാ സെക്രട്ടറിയായിരുന്ന പി.മുകുന്ദന്‍ ആന്തൂര്‍ നഗരസഭാ ചെയര്‍മാനായി പോയപ്പോള്‍ പുതിയ ഏരിയ സെക്രട്ടറിയായി പരിഗണിക്കപ്പെടുമെന്ന്‌ മുരളീധരന്‍ കരുതിയിരുന്നുവെന്നും അത്‌ സംഭവിക്കാതിരുന്നതാണ്‌ മുരളീധരനെ പ്രകോപിപ്പിച്ചതെന്നും ചില നേതാക്കള്‍ സ്വകാര്യമായി പറയുന്നു. ഏരിയാ സെക്രട്ടറിയായി നേതൃത്വം തീരുമാനിച്ചത്‌ ജില്ലാ കമ്മിറ്റി അംഗം കൂടിയായ കെ.സന്തോഷിനെ ആയിരുന്നു. തന്നെ അവഗണിച്ചു എന്ന തോന്നല്‍ മുരളീധരന്‌ ഉണ്ടായെന്ന്‌ പാര്‍ടി പ്രവര്‍ത്തകര്‍ അഭിപ്രായപ്പെടുന്നു.

തദ്ദേശ സ്വയംഭരണസ്ഥാപന തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട്‌ വിഭാഗീയ പ്രവര്‍ത്തനം ആരോപിക്കപ്പെട്ട മുരളീധരന്‍ പിന്നീട്‌ ഇതു സംബന്ധിച്ച്‌ ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന ഏരിയാ കമ്മിറ്റി യോഗത്തില്‍ ഏരിയാ സെക്രട്ടറി കെ.സന്തോഷിനെ രൂക്ഷമായി അധിക്ഷേപിച്ചു സംസാരിക്കുകയും ഇറങ്ങിപ്പോകുകയും ചെയ്‌തിരുന്നു. ഇത്‌ പാര്‍ടി ഗൗരവമായി കാണുകയും ജില്ലയിലെ എല്ലാ ബ്രാഞ്ചുകളിലും വിശദീകരിക്കുകയും മുരളീധരനെതിരായ നടപടി സര്‍ക്കുലറായി അയക്കുകയും ചെയ്‌തിരുന്നു.

Spread the love
English Summary: disatisfied leader muralidharan and sympathisers raises allegations against local leadership in taliparamba

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick