കന്നഡ സൂപ്പർസ്റ്റാർ പുനീത് രാജ്കുമാറിന്റെ സംസ്കാരം നാളെ (ഒക്ടോബർ 31 ന് )നടക്കും. പുനീതിന്റെ മകൾ വന്ദിത ഇന്ന് അമേരിക്കയിൽ നിന്ന് ഇന്ത്യയിലെത്തും. വന്ദിതയെ ഡൽഹിയിൽ നിന്ന് ബാംഗ്ലൂരിലേക്ക് കൊണ്ടുപോകാൻ സംസ്ഥാന അതോറിറ്റി പ്രത്യേക വിമാനം ഏർപ്പെടുത്തിയിട്ടുണ്ട്. ഇന്ന് ശവസംസ്‌കാരം നടത്താനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. എന്നാല്‍ മകളുടെ വരവിനു വേണ്ടി ദിവസം മാറ്റുകയായിരുന്നു. പുനീതിന്റെ മൃതദേഹം പൊതുദർശനത്തിന് ബെംഗളൂരു കണ്ടീരവ സ്റ്റേഡിയത്തിൽ വെച്ചിരിക്കുകയാണ്. ബംഗളൂരുവിൽ സംസ്ഥാന ബഹുമതികളോടെയായിരിക്കും അദ്ദേഹത്തിന്റെ അന്ത്യകർമങ്ങൾ.
ദുഖം താങ്ങാനാവാതെ ആരാധകര്‍
പുനീതിന്റെ മരണത്തിന്റെ ദുഃഖം താങ്ങാനാകാതെ കർണാടകത്തിൽ രണ്ടു പേർ ഹൃദയാഘാതം സംഭവിച്ചു മരിച്ചതായി റിപ്പോർട്ടുണ്ട്. ചാമരാജനഗർ ജില്ലയിലെ ഹനൂർ താലൂക്കിലെ മാരോ ഗ്രാമത്തിൽ മുനിയപ്പ കർഷകനും ബെലഗാവിയിലെ ഷിന്ദോലി ഗ്രാമത്തിൽ മറ്റൊരു യുവാവും ആണ് മരിച്ചത്. താരത്തിന്റെ മരണവാർത്ത വന്നതിന് പിന്നാലെ കർണാടകയിലെ ബെലഗാവി ജില്ലയിലെ അത്താണിയിൽ ഒരു യുവാവ് ആത്മഹത്യ ചെയ്തതായും പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.