കള്ളപ്പണം വെളുപ്പിച്ച കേസില്‍ ജാമ്യം കിട്ടിയ ബിനീഷ് കോടിയേരി ബെംഗളൂരു പരപ്പന അഗ്രഹാര ജയിലിൽ നിന്നും മോചിതനായി. സത്യം ജയിക്കുമെന്നും കേസിന് പിന്നിൽ ഇന്ത്യയിലെ വലിയ രാഷ്ടീയകക്ഷിയെന്നും ബിനീഷ് കോടിയേരി പ്രതികരിച്ചു. ഇ.ഡി. പറഞ്ഞത് കേട്ടിരുന്നെങ്കില്‍ പത്ത് ദിവസത്തിനകം മോചനം ലഭിക്കുമായിരുന്നുവെന്നും പലരുടെയും പേരുകള്‍ പറയാന്‍ നിര്‍ബന്ധിച്ചുവെന്നു കൂടുതല്‍ കാര്യങ്ങള്‍ കേരളത്തിലെത്തിയാല്‍ പറയുമെന്നും ബിനീഷ് പറഞ്ഞു. സഹോദരന്‍ ബിനോയിയും സുഹൃത്തുക്കളും ബിനീഷിനെ ജയിലിനു പുറത്ത് സ്വീകരിച്ചു.
എൻഫോഴ്‌സ്‌മെന്റ് അറസ്‌റ്റ് ചെയ്‌ത് ബംഗലുരുവില്‍ ഒരു വര്‍ഷമായി ജയിലില്‍ കഴിയുന്ന ബിനീഷ് കോടിയേരിക്ക് രണ്ടു ദിവസം മുൻപ് ജാമ്യം ലഭിച്ചു എങ്കിലും ഇന്നലെ ജാമ്യക്കാർ അവസാന നിമിഷം പിന്മാറിയത് മൂലം പുറത്തിറങ്ങാൻ സാധിച്ചിരുന്നില്ല.
2020 ഒക്ടോബര്‍ 29-നാണ് ബിനീഷിനെ ഇ.ഡി. അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് ഒരുവര്‍ഷമായി പരപ്പന അഗ്രഹാര ജയിലിലായിരുന്നു. ലഹരിക്കടത്ത് കേസില്‍ പിടിയിലായ അനൂപ് മുഹമ്മദുമായി ചേര്‍ന്ന് ബിനീഷ് കള്ളപ്പണം വെളുപ്പിച്ചെന്നായിരുന്നു ഇ.ഡി.യുടെ കണ്ടെത്തല്‍. അനധികൃതമായി പണം സമ്പാദിച്ചെന്നും ഇ.ഡി. പറഞ്ഞിരുന്നു.
ജയില്‍ വാസം ഒരു വര്‍ഷം തികയുന്ന ദിവസം തന്നെയാണ് ബിനീഷിന് ജാമ്യം കിട്ടിയത്. കഴിഞ്ഞ മാര്‍ച്ചിലാണ് കര്‍ണാടക ഹൈക്കോടതിയില്‍ ജാമ്യഹര്‍ജി നല്‍കിയത്. ഏഴ് മാസത്തോളമാണ് ജാമ്യഹര്‍ജിയില്‍ ഹൈക്കോടതിയില്‍ വാദം നടന്നത്. നേരത്തെ സെഷന്‍സ് കോടതിയില്‍ നല്‍കിയ ജാമ്യാപേക്ഷകള്‍ തള്ളിയിരുന്നു. ഇതേത്തുടര്‍ന്നാണ് ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചത്.