മുംബൈയില്‍ ക്രൂയീസ് ലഹരി പാര്‍ടി കേസില്‍ അറസ്‌റ്റിലായ ആര്യന്‍ ഖാനെയും മറ്റ് രണ്ടുപേരെയും ഒരു ദിവസത്തേക്ക് നര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയുടെ കസ്‌റ്റഡിയില്‍ വിട്ട് മുംബൈ അവധിക്കാല കോടതി ഉത്തരവായി. ഒക്ടോബര്‍ അഞ്ച് വരെ കസ്‌റ്റഡിയില്‍ വേണമെന്നായിരുന്നു എന്‍.സി.ബി.യുടെ ആവശ്യം. പ്രശസ്‌ത ബോളിവുഡ് താരം ഷാരുഖ് ഖാന്റെ മകനാണ് ആര്യന്‍ ഖാന്‍.
ആര്യനൊപ്പം അറസ്റ്റിലായ അർബാസ് മർച്ചന്റ്, മുൻമുൻ ധാമിച്ച എന്നിവരെയും എൻസിബി കസ്റ്റഡിയിൽ വിട്ടിട്ടുണ്ട്. ആര്യൻ, അർബാസ്, മുൻമുൻ എന്നിവരിൽ നിന്ന് 1 .33 ലക്ഷം രൂപയും 13 ഗ്രാം കൊക്കെയ്ൻ, 5 ഗ്രാം എംഡി, 21 ഗ്രാം ചരസ്, 22 ഗുളികകൾ, എംഡിഎംഎ 22 ഗുളികകൾ എന്നിവ കണ്ടെടുത്തതായി പറയപ്പെടുന്നു. 2 പെൺകുട്ടികൾ ഉൾപ്പെടെ 5 പേർ ഇപ്പോഴും കസ്റ്റഡിയിലാണ്. അഞ്ച് പേരുടെയും അറസ്‌ററ് രേഖപ്പെടുത്തിയതായാണ് ഒടുവില്‍ ലഭിക്കുന്ന വിവരം.
ജാമ്യം ലഭിക്കാവുന്ന കുറ്റമേ ആര്യന്‍ ചെയ്‌തിട്ടുള്ളൂ എന്ന് ആര്യനു വേണ്ടി ഹാജരായ പ്രശസ്‌ത ക്രിമിനല്‍ അഭിഭാഷകന്‍ സതീഷ് മന്‍ഷിന്‍ഡെ കോടതിയില്‍ വാദിച്ചു. സുശാന്ത് സിങ് കേസില്‍ കൂട്ടുകാരി റിയ ചക്രവര്‍ത്തിക്കു വേണ്ടി ഹാജരായ വക്കീലാണ് സതീഷ്. ആര്യന്‍ ഖാന്‍ സുഹൃത്തിന്റെ ക്ഷണപ്രകാരം പോയതാണ്. അദ്ദേഹത്തിന്റെ പക്കല്‍ ലഹരിമരുന്ന് ഉണ്ടായിരുന്നില്ല. പാര്‍ടിക്ക് അദ്ദേഹം ടിക്കറ്റെടുത്തിട്ടില്ല. കപ്പലില്‍ ബോര്‍ഡിങ് പാസ്സും എടുത്തിട്ടില്ല. ആര്യന്റെ ബാഗില്‍ നിന്നും ഒന്നും കണ്ടെത്തിയിട്ടുമില്ല. ഫോണ്‍ ചാറ്റ് മാത്രം നോക്കിയാണ് ഇപ്പോള്‍ അറസ്‌റ്റ് ചെയ്‌തിരിക്കുന്നത്–അഭിഭാഷകന്‍ വാദിച്ചു.
ആര്യന്‍ ലഹരിമരുന്ന് ഉപയോഗിച്ചതായും എന്നാല്‍ മറ്റ് രണ്ടു പേരുടെ പക്കല്‍ നിന്ന് മയക്കുമരുന്ന് പിടിച്ചെടുത്തതായും ആണ് എന്‍.സി.ബി. റിപ്പോര്‍ട്ട്. ആര്യനെ ഏകദേശം 4 മണിക്കൂർ എൻസിബി ഓഫീസിൽ ചോദ്യം ചെയ്തു. ഇവിടെ നിന്ന് ആര്യൻ ഉൾപ്പെടെയുള്ള മൂന്ന് പ്രതികളെ മെഡിക്കൽ പരിശോധനയ്ക്കായി ജെജെ ആശുപത്രിയിലേക്ക് കൊണ്ടുപോയി.