ഉത്തർപ്രദേശിലെ ലഖിംപൂർ ഖേരിയിൽ കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്ര കർഷകർക്ക് നേരെ സ്വന്തം കാർ ഓടിച്ചു കയറ്റിയതിനെത്തുടർന്ന് 6 കർഷകർ കൊല്ലപ്പെട്ടു. 2 പേർ വാഹനം ഇടിച്ചു മരിച്ചപ്പോൾ 4 പേർ വാഹനം മറിഞ്ഞും ആണ് മരിച്ചത്. എട്ട് കർഷകർക്ക് സംഭവത്തിൽ പരിക്കേറ്റതായും റിപ്പോർട്ടുണ്ട്. രോഷാകുലരായ കർഷകർ ആശിഷ് മിശ്രയുടേത് ഉൾപ്പെടെ മൂന്ന് കാറുകൾ കത്തിച്ചു.
ലഖിംപൂർ ഖേരിയിലെ അജയ് മിശ്രയുടെ ജന്മ ഗ്രാമത്തിൽ നടക്കുന്ന ഒരു പരിപാടിക്കിടെ ആയിരുന്നു സംഭവം. യുപി ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ മുഖ്യാതിഥിയായി പങ്കെടുക്കുന്ന പരിപാടിയായിരുന്നു അത്.
കാർഷിക ബില്ലുകളിൽ പ്രതിഷേധിക്കുകയായിരുന്ന കർഷകർ ഉപമുഖ്യമന്ത്രിയെ കരിങ്കൊടി കാണിക്കാൻ ഒരുങ്ങിയിരുന്നു. ഉപമുഖ്യമന്ത്രിയെ സ്വീകരിക്കാൻ പോയ ആശിഷ് മിശ്രയുടെ കാറിന് മുന്നിൽ കർഷകർ പ്രതിഷേധിച്ചപ്പോൾ കേന്ദ്രമന്ത്രിയുടെ മകൻ അവരുടെ മേൽ കാർ ഓടിച്ചു കയറ്റി എന്നാണ് ആരോപണം.
സംഭവം കണക്കിലെടുത്ത്, സംസ്ഥാനം മുഴുവൻ ജാഗ്രത പാലിക്കാൻ പോലീസിന് നിർദേശം നൽകിയിട്ടുണ്ട്. ലഖിംപൂരിനോട് ചേർന്നുള്ള എല്ലാ ജില്ലകളിലും അതീവ ജാഗ്രത പുലർത്തുകയാണ്. സമാജ്‌വാദി പാർട്ടി (എസ്പി) നേതാവ് അഖിലേഷ് യാദവ് സംഭവത്തെ അപലപിക്കുകയും ബിജെപിക്കെതിരെ ആഞ്ഞടിക്കുകയും ചെയ്തു.