മുൻ പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിംഗ് പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിച്ചേക്കും.പഞ്ചാബ് വികാസ് പാർട്ടി എന്ന പേരാണ് സാധ്യത എന്ന് അമരീന്ദറിനോട് അടുത്ത വൃത്തങ്ങൾ പറയുന്നു. അമരീന്ദർ അദ്ദേഹവുമായി അടുപ്പമുള്ള കുറെ നേതാക്കളുമായി ബന്ധപ്പെട്ടിട്ടുണ്ട്. നവജ്യോത് സിംഗ് സിദ്ദുവിന്റെ എതിരാളികളും ഇതിൽ ഉൾപ്പെടും. കോൺഗ്രസ് മന്ത്രിസഭയിൽ നിന്ന് പുറത്തായ ചില മന്ത്രിമാർക്കൊപ്പം, സംഘടനയിൽ നിന്ന് മാറ്റിനിർത്തപ്പെട്ട നേതാക്കളും അമരീന്ദറിന്റെ പാർട്ടിയിലേക്ക് വരാൻ തയ്യാറാണെന്ന് സൂചനയുണ്ട്. ക്യാപ്റ്റനുമായി അടുപ്പമുള്ള എംഎൽഎമാരും മുൻ മന്ത്രിമാരും കോൺഗ്രസ് വിട്ടേക്കും.
അത്തരമൊരു സാഹചര്യത്തിൽ, മുഖ്യമന്ത്രി ചരൺജിത് ചന്നിയുടെ സർക്കാർ വലിയ സമ്മർദ്ദത്തിലാകാൻ ഇടയുണ്ട്. സംസ്ഥാന കോൺഗ്രസിന് വലിയ ആഘാതമായി മാറാൻ ആണ് അമരീന്ദർ ലക്ഷ്യമിടുന്നത്. എന്തു വന്നാലും താന്‍ സിദ്ദുവിനെ മുഖ്യമന്ത്രി സ്ഥാനത്തിരിക്കാന്‍ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി പദവി രാജിവെച്ച ഉടനെ അമരീന്ദര്‍ പരസ്യമായി പ്രസ്താവന നടത്തിയിരുന്നു.
പഞ്ചാബിന്റെ വികസനം ആണ് തന്റെ തുരുപ്പുചീട്ട് എന്ന് വരുത്താന്‍ സഹായകമായ പേര് തന്നെയാണ് അമരീന്ദര്‍ പാര്‍ടിക്കായി കണ്ടുവെച്ചിരിക്കുന്നത്. ഇത് തന്ത്രപരമായ നീക്കമാണ്. കേന്ദ്രത്തിലെ ബി.ജെ.പി.സര്‍ക്കാരുമായുള്ള ചങ്ങാത്തത്തിലൂടെ മികച്ച വികസനപദ്ധതികള്‍ നേടിയെടുത്ത് തിരഞ്ഞെടുപ്പില്‍ ജനങ്ങളുടെ പ്രീതിയും വോട്ടും നേടി അധികാരത്തിലെത്തുക എന്നതാണ് ക്യാപ്റ്റന്‍ ലക്ഷ്യമിടുന്നതെന്ന് അനുമാനിക്കപ്പെടുന്നു.