ഡെല്‍ഹിയിലെത്തി ബി.ജെ.പി നേതാക്കളെ കണ്ട പഞ്ചാബ് മുന്‍ മുഖ്യമന്ത്രി അമരീന്ദര്‍സിങ് സ്വീകരിച്ചിരിക്കുന്നത് ബി.ജെ.പി.ക്കു ഗുണം ചെയ്യുന്ന തന്ത്രപരമായ നിലപാട്. താന്‍ ബി.ജെ.പി.യിലേക്കില്ലെന്ന് വാര്‍ത്താ മാധ്യമങ്ങളോട് പറഞ്ഞതിലൂടെ ക്യാപ്‌റ്റന്‍ ചില കാര്യങ്ങള്‍ ലക്ഷ്യമിടുന്നുണ്ടെന്ന് വ്യക്തം. അമിത്‌ഷായുടെ ചാണക്യ തന്ത്രങ്ങളും ഇതിനു പിറകിലുണ്ടെന്ന് എല്ലാവരും കരുതുന്നു.
ബി.ജെ.പി.യിലേക്ക് പോകാത്തതിന് പല കാരണങ്ങളും പറയുന്നുണ്ട്. കര്‍ഷക സമരം പൊളിക്കാന്‍ അല്ലെങ്കില്‍ ഒതുക്കാന്‍ ക്യാപ്‌റ്റനെ ബി.ജെ.പി. ഉപയോഗിക്കുന്നു എന്ന ആരോപണം ഒഴിവാക്കാനും തന്റെ ജനപ്രിയത നിലനിര്‍ത്താനും കഴിയും. അതേസമയം കര്‍ഷക സംഘടനകളോട് സ്വതന്ത്രമായി ചര്‍ച്ചകള്‍ നടത്താന്‍ വഴി തുറക്കാനും ബി.ജെ.പി.ക്കു വേണ്ടി രഹസ്യമായി ചരടു വലിക്കാനും ക്യാപ്‌റ്റന് കഴിയും.
എന്താണ് അമരീന്ദറിന്റെ പദ്ധതി എന്ന കാര്യത്തിലും പല അഭ്യൂഹങ്ങള്‍ ഉണ്ട്. രാഷ്ട്രീയേതരമായ ഒരു സംഘടന രൂപീകരിച്ച് അതിലൂടെ കര്‍ഷകസമരത്തില്‍ താനും അണിചേരുകയും പിന്നീട് സമരം അവസാനിപ്പിക്കുന്നതിന് ബി.ജെ.പി. സര്‍ക്കാരുമായുള്ള പാലമായിത്തീരുകയും ചെയ്യുക എന്നതാണ് അത്. അത് സാധിച്ചാല്‍ ക്യാപ്‌റ്റന്റെ വിജയമായി മാറുകയും തിരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രിസ്ഥാനത്തേക്ക് വരാന്‍ കഴിയുകയും ചെയ്യുമന്ന് അമരീന്ദര്‍ കണക്കു കൂട്ടുന്നു.
തിരഞ്ഞെടുപ്പിനു തൊട്ടു മുമ്പ്‌് മാത്രം തന്റെ സംഘടനയെ രാഷ്ട്രീയ പാര്‍ടിയാക്കി മാറ്റുകയും ബി.ജെ.പി.യുമായി സഖ്യത്തില്‍ തിരഞ്ഞെടുപ്പിനെ നേരിടുകയോ ചെയ്യാം.
എന്തായാലും ഒരു കാര്യം, കര്‍ഷക സമരത്തില്‍ നിഷ്‌പക്ഷമുഖത്തോടെ ഇടപെടുക എന്നതും സമരം അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിനു മുമ്പായി അവസാനിപ്പിച്ച് അതിന്റെ രാഷ്ട്രീയ ആനുകൂല്യം നേടിയെടുക്കുക എന്നതും ബി.ജെ.പി.ക്ക് അമരീന്ദറിലൂടെ സാധിച്ചെടുക്കാനുള്ള ലക്ഷ്യമാണ്. അമരീന്ദറിന് സ്വയം പ്രതിച്ഛായ ഉന്നതമാക്കാനുള്ള മാര്‍ഗവുമാണ്.