രാജ്യത്തെ ജനജീവിതം ദുരിത പൂര്‍ണമാക്കിയ ഇന്ധനവില വര്‍ദ്ധനക്ക് എന്തെങ്കിലും പരിഹാരം അടുത്ത കാലത്ത് ഉണ്ടാകുമോ? ഏഷ്യാനെറ്റ് ന്യൂസിലെ ന്യൂസ് അവറിന്റെ കഴിഞ്ഞ ദിവസത്തെ ചര്‍ച്ച മികച്ച അതിഥികളാലും ഉള്ളടക്കത്താലും
ഏറെ ശ്രദ്ധേയമായി.
കൗണ്‍സില്‍ യോഗം നടക്കുന്ന ലഖ്‌നൗവില്‍ നിന്ന് ഫോണില്‍ ചര്‍ച്ചയില്‍ പങ്കെടുത്ത ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ പ്രശ്‌നത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നിലപാട് ജനങ്ങളുടെ വിരോധത്തിന് ഇടയാക്കുമോ എന്ന് കരുതി ഏറെ ശ്രദ്‌ധിച്ചാണ് പ്രതികരിച്ചത്. എന്നും ജനപക്ഷത്തെ നിന്ന് കൊണ്ട് പ്രശ്‌നങ്ങളെ സമീപിക്കാറുള്ള ഡിജോ കാപ്പന്‍ പ്രശ്‌നം എങ്ങനെയാണ് സാധാരണക്കാരനെ ബാധിക്കുക എന്ന് പതിവ് പോലെ ലളിതമായ ഭാഷയില്‍ അവതരിപ്പിച്ചു.
ജനങ്ങള്‍ക്ക് വേണ്ടത് തോമസ് ഐസക്കിനെ പോലെ സാമ്പത്തിക ശാസ്‌ത്രത്തിലെ സാങ്കേതിക പദങ്ങള്‍ തലങ്ങും
വിലങ്ങും വീശിക്കൊണ്ടുള്ള ചര്‍ച്ചയല്ല എന്നത് കെ.എന്‍.ബാലഗോപാലിന്റെ അയത്‌നലളിതമായ വാക്കുകളില്‍ നിന്ന്
വ്യക്തമാണ്. ഇന്ധനവില ഇത്രയും ഉയരാന്‍ അടിസ്ഥാനമിട്ട കോണ്‍ഗ്രസില്‍ നിന്ന് ആരും ചര്‍ച്ചയില്‍ പങ്കെടുക്കാനും എത്തിയിരുന്നില്ല.
പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വിലയില്‍ മാറ്റം വരുത്താന്‍ കമ്പനികള്‍ക്ക് യു.പി.എ സര്‍ക്കാര്‍ അനുമതി നല്‍കിയത്
സ്വാതന്ത്യാനന്തര ഭാരതത്തില്‍ ഒരു സര്‍ക്കാര്‍ ജനങ്ങളോട് കാട്ടിയ ഏറ്റവും വലിയ ചതിവായിരുന്നു. മനുഷ്യരെ മനുഷ്യരായി കാണാതെ, യന്ത്രത്തെ പോലെ സംസാരിക്കുകയും പെരുമാറുകയും ചെയ്‌തിരുന്ന
മന്‍മോഹന്‍സിംഗില്‍ നിന്ന് ഇതിലപ്പുറം എന്ത് പ്രതീക്ഷിക്കാനാണ്?
അന്ന് കാളവണ്ടിയില്‍ കയറിയും സ്‌ക്കൂട്ടര്‍
ഉരുട്ടിയും കേരളത്തില്‍ പ്രതിഷേധിച്ച ബി.ജെ.പി നേതാക്കള്‍ക്ക് നേതൃത്വം കൊടുത്ത ഒരാള്‍ കേന്ദ്രത്തില്‍ മന്ത്രിയുമാണ്.
പക്ഷെ എന്ത് കാര്യം?
ഏതായാലും ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ് അടുക്കുന്ന സാഹചര്യത്തില്‍ ഗ്യാസ് സിലിണ്ടറിന് വില ആയിരം
രൂപയില്‍ എത്തി നില്‍ക്കുമ്പോള്‍ കൃത്യമായി പ്രതികരിക്കുന്ന ഉത്തര്‍പ്രദേശിലെ ജനം ബി.ജെ.പി നേതാക്കളെ തെരണ്ടി വാറിന് അടിക്കുമെന്ന് ഉറപ്പാണ്. ഈയൊരു സാഹചര്യത്തിലാണ് ജി.എസ്.ടി കൗണ്‍സില്‍
യോഗം ഉത്തര്‍പ്രദേശിലെ ലഖ്‌നൗവില്‍ തന്നെ നടത്താന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചതെന്ന് വേണം കരുതാന്‍.
ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിക്ക് തുടക്കം കുറിക്കുകയാണല്ലോ.
50 രൂപയ്‌ക്ക്
ഒരു ലിറ്റര്‍ പെട്രോളടിക്കാന്‍ കഴിയുന്ന നല്ലൊരു നാളെയെ സ്വപ്‌നം കണ്ടു കൊണ്ട് വിനു ചര്‍ച്ച
അവസാനിപ്പിച്ചത് നമുക്കും ഏറെ പ്രതീക്ഷ നല്‍കുന്നു.