അഖിലഭാരതീയ അഖാര പരിഷത്ത് അധ്യക്ഷനും നിരഞ്‌ജിനി അഖാരയുടെ സെക്രട്ടറിയുമായ മഹന്ദ് നരേന്ദ്ര ഗിരിയെ അലഹാബാദിലെ പ്രയാഗ് രാജിലെ സ്വന്തം മഠത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. 70 വയസ്സുണ്ട് മഹന്തിന്. സംഭവത്തില്‍ സ്വാമിയുടെ ശിഷ്യന്‍ ആനന്ദ് ഗിരിയെ ഉത്തരാഖണ്ഡ് പൊലീസ് ഹരിദ്വാറില്‍ നിന്നും അറസ്റ്റു ചെയ്‌തു. തിങ്കളാഴ്ച വൈകീട്ട് ആനന്ദ് ഗിരിക്കെതിരെ ജോർജ് ടൗൺ പോലീസ് സ്റ്റേഷനിൽ ആത്മഹത്യാ പ്രേരണക്കുറ്റത്തിന് കേസ് രജിസ്റ്റർ ചെയ്തു.
നരേന്ദ്രഗിരിയുമായി കടുത്ത ഭിന്നതയുണ്ടായിരുന്നു ആനന്ദ് ഗിരിക്ക് എന്നാണ് റിപ്പോര്‍ട്ട്. പലതരം തര്‍ക്കങ്ങള്‍ നിലനിന്നിരുന്നു. ആനന്ദ്‌ഗരിക്ക് ക്രിമിനല്‍ പശ്ചാത്തലമുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്. 2018-ല്‍ ഓസ്‌ട്രേലിയയിലെ സിഡ്‌നിയില്‍ സ്‌ത്രീ പീഢനക്കേസില്‍ പ്രതിയാണ് ഈ സന്യാസി.
ആനന്ദ് ഗിരി നരേന്ദ്രഗിരിയെ ബ്ലാക്ക്‌മെയില്‍ ചെയ്‌തതിന്റെ തെളിവുകള്‍ പൊലീസിന് കിട്ടിയതായി മാധ്യമറിപ്പോര്‍ട്ടുകള്‍ പറയുന്നു. നരേന്ദ്രഗിരിയെ ഉപയോഗിച്ച് ഒരു വീഡിയോ ചിത്രീകരിച്ചു. ഈ വീഡിയോ സി.ഡി. പിടിച്ചെടുത്തിട്ടുണ്ട്.
വസ്ത്രങ്ങൾ തൂക്കിയിടുന്നതിൽ പ്രശ്നമുണ്ടെന്ന് പറഞ്ഞ് മഹന്ത് രണ്ട് ദിവസം മുമ്പ് ഒരു പുതിയ നൈലോൺ കയർ ഓർഡർ ചെയ്തതായി ഒരു ശിഷ്യൻ പറഞ്ഞു. ഞായറാഴ്ച തന്നെ മഹന്ത് നരേന്ദ്ര ഗിരി സൾഫസ് ഗുളികകൾ സംഭരിച്ചിരുന്നു. എന്നാൽ മുറിയിൽ കണ്ടെത്തിയ സൾഫസ് ഗുളികകളുടെ ബോക്സ് തുറന്നിട്ടില്ല.
ഈ മഠത്തില്‍ നടക്കുന്ന രണ്ടാമത്തെ ദുര്‍മരണമാണിതെന്നു പറയുന്നു. മുന്‍പ് നിരഞ്‌ജിനി അഖാരയുടെ സെക്രട്ടറിയായിരുന്ന സന്യാസിയും ദൂരൂഹസാഹചര്യത്തില്‍ മരിച്ചിട്ടുണ്ടിവിടെ.