ഇന്ത്യൻ ഹോക്കി താരം ശ്രീജേഷിന് സംസ്ഥാന സർക്കാർ രണ്ട് കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ചു. പൊതുവിദ്യാഭ്യാസ വകുപ്പില്‍ ഡെപ്യൂട്ടി ഡയറക്ടര്‍-സ്‌പോര്‍ട്‌സ് ആയി ജോലിയിലുള്ള ശ്രീജേഷിന് ജോയിന്റ് ഡയറക്ടര്‍ ആയി പ്രമോഷനും നല്‍കാനും മന്ത്രിസഭായോഗം തീരുമാനിച്ചു. എട്ട് കായിക താരങ്ങള്‍ക്ക് നേരത്തെ മല്‍സരത്തിന് തയ്യാറെടുക്കാനായി അനുവദിച്ച അഞ്ച് ലക്ഷം രൂപയ്ക്കു പുറമേ അഞ്ച് ലക്ഷം രൂപ കൂടി അനുവദിക്കാനും തീരുമാനിച്ചിട്ടുണ്ട്.
പരിഹാസങ്ങളെ അപ്രസക്തമാക്കി
പാരിതോഷികത്തുക
ശ്രിജേഷിന്റെ ഒളിമ്പിക്‌സിലെ പ്രകടനത്തിനു തൊട്ടു പിറകെ തന്നെ പാരിതോഷികം പ്രഖ്യാപിക്കാത്തതില്‍ സര്‍ക്കാരിനെതിരെ പല കോണുകളില്‍ നിന്നും വിമര്‍ശനവും പരിഹാസവും ഉയര്‍ന്നിരുന്നു. ശ്രീജേഷിന് കേരള സര്‍ക്കാരിന്റെ വക രണ്ടുകോടി–ഒരു കോടി മുണ്ടും, ഒരു കോടി ഷര്‍ട്ടും…എന്നിങ്ങനെ കടുത്ത പരിഹാസവും സോഷ്യല്‍മീഡിയയില്‍ ചില കേന്ദ്രങ്ങള്‍ ഉയര്‍ത്തിയിരുന്നു. എന്നാല്‍ സര്‍ക്കാര്‍ പ്രതികരിച്ചില്ല.
മന്ത്രിസഭാ യോഗത്തിലാണ് തീരുമാനമെടുക്കുക എന്ന നയം കായിക വകുപ്പു മന്ത്രി വി.അബ്ദുറഹ്മാന്‍ വ്യക്തമാക്കിയത് ഇന്നലെ ശ്രീജേഷിന്റെ സ്വീകരണത്തോടനുബന്ധിച്ച് നടത്തിയ പ്രതികരണത്തിലായിരുന്നു. അതോടെ ആകാക്ഷയിലായിരുന്നു കായികലോകവും പൊതുവെ കേരളീയരും.