കണ്ണൂര്‍ ജില്ലക്കാരായ രണ്ട് വ്‌ളോഗര്‍മാരുടെ അറസ്‌റ്റും തുടര്‍ന്ന് ഈ വ്‌ളോഗര്‍മാരുടെ ആരാധകര്‍ സോഷ്യല്‍ മീഡിയയില്‍ അറസ്‌റ്റിനെതിരെയും അവരുടെ വാഹനം പിടിച്ചെടുത്തതിനെതിരെയും ആരംഭിച്ച കാമ്പയിനും വലിയ ചര്‍ച്ചയായിരിക്കയാണ്. കണ്ണൂർ ഇരിട്ടി കിളിയന്തറ സ്വദേശികളായ എബിൻ, ലിബിൻ എന്നിവരുടേതാണ് ‘ഇ ബുൾ ജെറ്റ്’ യൂട്യൂബ് ചാനൽ. വിവിധയിടങ്ങളിൽ ഇവരുടെ ട്രാവലറിൽ യാത്ര പോകുന്ന സൗകര്യത്തിനാണ് ട്രാവലറിൽ ആൾട്ടറേഷൻ വരുത്തിയത്. ഇവരുടെ ഇത്തരം വീഡിയോകൾക്ക് നിരവധി ആരാധകരുമുണ്ട്. നിയമവിരുദ്ധമായ രൂപമാറ്റം വരുത്തിയതിന് 42,000 രൂപ പിഴ ഈടാക്കുമെന്ന് കണ്ണൂർ ആർടിഒ ഇവരെ അറിയിച്ചിരുന്നു. മറ്റ് വാഹനങ്ങൾക്ക് ഭീഷണിയാകുന്ന തരത്തിലാണ് രൂപമാറ്റം എന്ന് കാട്ടിയായിരുന്നു ഇത്.നെപ്പോളിയൻ എന്ന് പേരുളള ഇവരുടെ ട്രാവലർ വാൻ മോട്ടോർ വാഹന വകുപ്പ് കസ്‌റ്റഡിയിലെടുത്തു. ഈ വിവരം സമൂഹമാദ്ധ്യമങ്ങളിലൂടെ ഇവർ ഉടനെ അറിയിച്ചു. തുടർന്ന് ഇവരുടെ ആരാധകരുൾപ്പടെ ഇന്ന് കണ്ണൂർ ആർടി ഓഫീസിലെത്തി. തുടർന്നാണ് ഇവരുൾപ്പടെ എല്ലാവരെയും പൊലീസ് അറസ്‌റ്റ് ചെയ്‌തത്.ആസൂത്രിതമായി തങ്ങളെ തകർക്കാൻ ശ്രമം നടക്കുകയാണെന്ന് ഇ ബുൾ ജെറ്റ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.
ലക്ഷക്കണക്കിന് രൂപ ഉപയോഗിച്ച് രൂപമാറ്റം വരുത്തിയും നിയമപരമായ അനുമതിയില്ലാത്ത വിധം നിറ മാറ്റം വരുത്തിയും പുറത്തിറക്കിയ ടെമ്പോ ട്രാവലറില്‍ സഞ്ചരിച്ച് വ്‌ളോഗുകള്‍ ചെയ്‌തു വന്നതോടെയാണ് ഈ യൂ ട്യൂബര്‍മാര്‍ വിവാദത്തിലായത്. അനുമതിയില്ലാത്ത സെര്‍ച്ച് ലൈറ്റുകള്‍ പിടിപ്പിച്ചും, വാഹനത്തിന്റെ പിറകില്‍ സൈക്കിളുകള്‍ ഘടിപ്പിച്ച് രൂപമാറ്റം വരുത്തിയും വാഹനം മൊത്തത്തില്‍ വിചിത്രമായ രീതിയില്‍ നിറം മാറ്റം വരുത്തിയുമാണ് ഇവര്‍ ഉപയോഗിച്ചത്. ഇത് സോഷ്യല്‍ മീഡിയയില്‍ കണ്ടതോടെ ട്രാന്‍സ്‌പോര്‍ട് കമ്മീഷണര്‍ കണ്ണൂരിലെ മോട്ടോര്‍ വാഹന വകുപ്പധികൃതരോട് ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് വാഹനം കസ്റ്റഡിയിലെടുത്തത്. നേരിട്ട് ഹാജരാകാന്‍ ആവശ്യപ്പെട്ടതനുസരിച്ച് എബിനും ലിബിനും തിങ്കളാഴ്‌ച കണ്ണൂരില്‍ മോട്ടോര്‍ വാഹന ഓഫീസില്‍ ഹാജരായപ്പോള്‍ ഇവരുടെ നൂറുകണക്കിന് ആരാധകരും ഓഫീസില്‍ തടിച്ചുകൂടി.
വളരെ വൈകാരികമായ രീതിയില്‍ പ്രതികരിച്ച വ്‌ളോഗര്‍മാര്‍ അക്രമം കാട്ടിയെന്ന പരാതിയിലാണ് ടൗണ്‍ പൊലീസ് ഇവരെ അറസ്റ്റു ചെയ്‌തത്. വ്‌ളോഗര്‍മാരുടെ വൈകാരിക പ്രകടനങ്ങള്‍ പൂര്‍ണമായും ലൈവ് ചെയ്‌ത് ഇവരുടെ ആരാധകരും രംഗം കൊഴുപ്പിച്ചു. ഇതോടെ സോഷ്യല്‍മീഡിയയില്‍ ഇവര്‍ക്കനുകൂലമായും മോട്ടോര്‍ വാഹനവകുപ്പിനും പോലീസിനും എതിരായും വന്‍ കാമ്പയിന്‍ ആരംഭിക്കുകയും ചെയ്‌തു. ലിബിനെയും എബിനെയും വിട്ടയക്കണമെന്നും പിഴയീടാക്കിയത് റദ്ദാക്കണമെന്നും ഇവരുടെ ആരാധകര്‍ സോഷ്യല്‍ മീഡിയയില്‍ ആവശ്യപ്പെട്ടുകൊണ്ടിരിക്കയാണ്.