കേരളം, മഹാരാഷ്ട്ര എന്നിവിടങ്ങില്‍ നിന്നും കര്‍ണാടകത്തിലേക്ക് പോകാന്‍ ഇന്നു മുതല്‍ കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കയാണ് കര്‍ണാടക സര്‍ക്കാര്‍. കൊവിഡിന്റെ രണ്ട് ഡോസ് വാക്‌സിന്‍ എടുത്താലും കാര്യമില്ല, ആര്‍.ടി.പി.സി.ആര്‍. നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കയ്യില്‍ കരുതേണ്ടത് നിര്‍ബന്ധമാക്കിയിരിക്കുന്നു. രണ്ടു വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്കു മാത്രമാണ് ഇതില്‍ ഇളവ്. മറ്റുള്ളവരെല്ലാം 72 മണിക്കൂര്‍ സമയത്തിനകം ലഭിച്ച നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കാണിച്ചിരിക്കണം. ദക്ഷിണ കന്നഡ ജില്ലാ ഭരണകൂടം ഇന്ന് മുതൽ ഒരാഴ്ചത്തേക്ക് കാസർകോട്ടേയ്ക്കുള്ള ബസ് സർവീസ് നിർത്തി വച്ചു. സർക്കാർ, സ്വകാര്യ ബസുകൾ സർവീസ് നടത്തില്ല. ദിവസവും കർണാടകത്തിൽ പോയി വരുന്ന വിദ്യാർത്ഥികൾ അടക്കമുള്ളവർ 15 ദിവസത്തിൽ ഒരിക്കൽ ആർടി പിസിആർ സർട്ടിഫിക്കറ്റ് ഹാജരാക്കണം.
നേരത്തെ രണ്ടു ഡോസ് വാക്‌സിന്‍ എടുത്തവരെ പരിശോധനയില്ലാതെ പ്രവേശിപ്പിച്ചിരുന്നു. മംഗലാപുരം ഉള്‍പ്പെടെയുള്ള സ്ഥലങ്ങളിലേക്ക് കേരളത്തില്‍ നിന്നും പോകാനും ഇന്നു മുതല്‍ പുതിയ നിബന്ധനകള്‍ പാലിക്കേണ്ടതുണ്ട്. ബസ്, ട്രെയിന്‍, വിമാനം, സ്വകാര്യവാഹനങ്ങള്‍ എന്നിവയില്‍ വരുന്നവര്‍ക്കും ഈ നിബന്ധന ബാധകമാണ്. ബസ്സ് യാത്രികരുടെ സര്‍ട്ടിഫിക്കറ്റ് പരിശോധിക്കേണ്ടത് കണ്ടക്ടര്‍മാരുടെ ചുമതലയാണ്. ട്രെയിലനിലും ഇതേ പോലെ പരിശോധനയ്‌ക്ക് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് കര്‍ണാടക പൊലീസ് പറഞ്ഞു.
ഇന്ന് മുതൽ കേരള അതിർത്തികളിൽ കർണാടകം പരിശോധന ശക്തമാക്കും. ഇതിനായി കൂടുതൽ പൊലീസിനെ വിന്യസിച്ചു.അതിർത്തികൾക്ക് പുറമേ റെയിൽവേ സ്റ്റേഷനുകളിലും വിമാനത്താവളങ്ങളിലും പരിശോധനയുണ്ടാകും. ബെംഗ്ലൂരു ഉള്‍പ്പടെ റെയില്‍വേസ്റ്റേഷനുകളില്‍ പരിശോധനയ്ക്കായി ആരോഗ്യവകുപ്പിന്‍റെ കൂടുതല്‍ സംഘങ്ങളെ നിയോഗിച്ചിട്ടുണ്ട്.