കോതമംഗലത്ത് കൊല്ലപ്പെട്ട മാനസയുടെ പോസ്റ്റ്മോർട്ടം കഴിഞ്ഞു ഭൗതിക ശരീരം കണ്ണൂരിലേക്കു എത്തിച്ചു. സംസ്കാരം നാളെ പയ്യാമ്പലം ശ്മശാനത്തില്‍ നടക്കും. മൃതദേഹം രാത്രി കണ്ണൂരിലെ എകെജി സ്മാരക സഹകരണ ആശുപത്രിയില്‍ സൂക്ഷിക്കും. തുടര്‍ന്ന് രാവിലെ ഏഴുമണിയോടെ വീട്ടിലേക്ക് കൊണ്ടുപോകും. രഖിലിന്‍റെ മൃതദേഹം തലശ്ശേരി സഹകരണ ആശുപത്രിയിലെത്തിക്കും. സംസ്കാരം ഞായറാഴ്ച രാവിലെ പിണറായിയിലെ വൈദുതി ശമ്ശനാത്തില്‍ നടക്കും.
മാനസയുടെ കൊലപാതകത്തിനായി ഉപയോഗിച്ച തോക്ക് രഖില്‍ വാങ്ങിയത് ബിഹാറിൽ നിന്നാണെന്നാണ് പൊലീസിന് ലഭിക്കുന്ന വ്യക്തമായ സൂചന. ജുലൈ 12 ന് സുഹൃത്തിനൊപ്പം എറണാകുളത്ത് നിന്ന് ബിഹാറിലേക്ക് രഖിൽ പോയതിന്റെ വിവരങ്ങൾ പൊലീസിന് ലഭിച്ചു. ഇന്റർനെറ്റില്‍ നിന്നാണ് തോക്ക് ബിഹാറിൽ കിട്ടുമെന്ന് രഖിൽ മനസിലാക്കിയത്. ബിഹാറിലെത്തിയ രഖിൽ നാലിടങ്ങളിലായി എട്ടുദിവസം ഇവിടെ തങ്ങുകയുമുണ്ടായി. ഇതര സംസ്ഥാന തൊഴിലാളികളെ ജോലിക്കായി കൊണ്ടുവരാനാണ് ബിഹാറിലേക്ക് പോകുന്നതെന്നായിരുന്നു നാട്ടിലറിയിച്ചിരുന്നത്. മാനസയുടെ കുടുംബം നൽകിയ പരാതിയിൽ ജൂലൈ 7 ന് പൊലീസ് വിളിപ്പിച്ചതിന് പിന്നാലെയായിരുന്നു ബിഹാർ യാത്ര.