പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്ത് ഗര്‍ഭിണിയാക്കിയ വൈദികന്‍ റോബിന്‍ വടക്കുംചേരി സുപ്രീംകോടതിയില്‍ ജാമ്യം തേടി പുതിയ വഴികളുമായി എത്തി. ബലാല്‍സംഗക്കേസില്‍ നിന്നും ഒഴിവായിക്കിട്ടാനായി ഇരയെ വിവാഹം ചെയ്യാമെന്ന വാഗ്ദാനം നല്‍കലിനെതിരെ സുപ്രീംകോടതി തന്നെ നേരത്തെ ശക്തമായ ഉത്തരവുകള്‍ പുറപ്പെടുവിച്ചത് കണക്കാക്കാതെയാണ് സമാനമായ തന്ത്രവുമായി ഫാദര്‍ റോബിന്‍ രംഗത്തുള്ളത്. വിവാഹം കഴിക്കാനായി പ്രതി തയ്യാറായി എന്ന കാര്യം കോടതി തള്ളിക്കളയും എന്നതു മുന്‍ നിര്‍ത്തി ഇരയെക്കൊണ്ട് ആ ആവശ്യം ഉന്നയിപ്പിച്ചാണ് കഴിഞ്ഞ ദിവസം സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയത്.
പിറകെ ഫാദര്‍ റോബിനും തനിക്ക് വിവാഹം ചെയ്യാന്‍ ജാമ്യം അനുവദിക്കണമെന്ന ഹര്‍ജിയുമായി സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയിരിക്കയാണ്. ഹര്‍ജി നാളെ പരിഗണിക്കാന്‍ വെച്ചിരിക്കയാണ്. നാലുവയസുകാരനായ തങ്ങളുടെ മകനെ സ്‌കൂളിൽ ചേർക്കുമ്പോൾ പിതാവിന്റെ പേര് രേഖപ്പെടുത്തുന്നതിന് വിവാഹം അനിവാര്യമാണെന്ന് ചൂണ്ടിക്കാണിച്ചായിരുന്നു ഇരയായ പെൺകുട്ടി ഹർജി നൽകിയത്.വിവാഹം കഴിക്കാനുള്ള തീരുമാനം സ്വന്തം ഇഷ്ടപ്രകാരമാണെന്നും പരാതിക്കാരി കോടതിയെ അറിയിച്ചിരുന്നു. കൊട്ടിയൂർ നീണ്ടുനോക്കി സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ വികാരിയായിരിക്കെ 2016ലാണ് പെൺകുട്ടിയെ റോബിൻ പീഡിപ്പിച്ചത്. പെൺകുട്ടി ഒരു കുഞ്ഞിന് ജന്മം നൽകിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്.