കോവിഡ് വാക്സിന്‍ എടുക്കാന്‍ വരുന്നവര്‍ ആര്‍ടിപിസിആര്‍ ടെസ്റ്റ് റിസള്‍ട്ട് കരുതേണ്ടതില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ഇന്ന് കൊവിഡ് അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇതോടെ കണ്ണൂര്‍ കളക്ടര്‍ ഇറക്കിയ ഉത്തരവ് അസാധുവായി. ജില്ലയില്‍ വാക്‌സിന്‍ എടുക്കാന്‍ വരുന്ന വ്യാപാരസ്ഥാപനങ്ങളിലെ ജീവനക്കാര്‍ എല്ലാവരും ആര്‍.ടി.പി.സി.ആര്‍. പരിശോധനാഫലം കയ്യില്‍ കരുതണമെന്ന് കളക്ടര്‍ ഉത്തരവിറക്കിയിരുന്നു. ഇതിനെതിരെ ശക്തമായ പ്രതിഷേധവും ഉയരുകയുണ്ടായി. കാസര്‍ഗോഡ് ജില്ലയിലും സമാനമായ ഉത്തരവ് ഇറക്കപ്പെട്ടിരുന്നു എന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു.
വാക്സിനേഷന്‍ നടപടികള്‍ ഫലപ്രദമാക്കാന്‍
തദ്ദേശ സ്വയം ഭരണം, ആരോഗ്യം, റവന്യൂ, പോലീസ് എന്നീ വകുപ്പുകള്‍ കൂട്ടായി ഇടപെടണം. വികേന്ദ്രീകൃതമായി തദ്ദേശ സ്വയംഭരണ തലത്തില്‍ വാക്സിന്‍ കൊടുക്കുന്നതാണ് നല്ലത്. നിശ്ചയിച്ച മാനദണ്ഡമനുസരിച്ച് വാക്സിന്‍ നല്‍കാനാകണം.
തുണിക്കടകള്‍ കര്‍ശനമായ കോവിഡ് പ്രേട്ടോകോള്‍ പാലിച്ച് തുറക്കുന്ന കാര്യം ആലോചിക്കും. വാക്സിനേറ്റ് ചെയ്ത നിശ്ചിത എണ്ണം ജീവനക്കാരെ ഉപയോഗിച്ച് കട ഉടമകള്‍ അതിനുള്ള ക്രമീകരണം ഉണ്ടാക്കണം. ബന്ധപെട്ട ഉദ്യോഗസ്ഥര്‍ മേല്‍നോട്ടം വഹിക്കണം. പ്രേട്ടോകോള്‍ ലംഘനം ശ്രദ്ധയില്‍പെട്ടാല്‍ നടപടിയെടുക്കണമെന്ന് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു.
നീറ്റ് പരീക്ഷക്ക് ഫോട്ടോ ആവശ്യമായതിനാല്‍ ആഴ്ചയില്‍ നിശ്ചിത ദിവസങ്ങളില്‍ സ്റ്റുഡിയോകൾ തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കും.വൊക്കേഷണല്‍ പരിശീലന സ്ഥാപനങ്ങള്‍ പഠിതാക്കളെ കൊണ്ട് വരാതെ തുറക്കുന്ന കാര്യവും പരിഗണിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.