കേരള നിയമസഭാ സമ്മേളനത്തിന്റെ ആദ്യ ദിനം തന്നെ പ്രതിപക്ഷത്തിന്റെ ഇറങ്ങിപ്പോക്കില്‍ പ്രതിഷേധ ബഹുലമായി. മന്ത്രി ശശീന്ദ്രന്‍ സ്‌ത്രീപീഡനം ഒത്തു തീര്‍പ്പാക്കാന്‍ അധികാര പദവി ദുരുപയോഗം ചെയ്‌ത് സ്വാധീനിച്ചെന്ന ആരോപണം മുന്‍ നിര്‍ത്തി പ്രതിപക്ഷത്തെ പി.സി. വിഷ്‌ണുനാഥ് നല്‍കിയ അടിയന്തിരപ്രമേയത്തിന് സ്‌പീക്കര്‍ അനുമതി നിഷേധിച്ചതോടെയാണ് പ്രതിപക്ഷ വാക്കൗട്ട് ഉണ്ടായത്. മന്ത്രി ശശീന്ദ്രന് പ്രതിരോധം തീര്‍ത്ത് മുഖ്യമന്ത്രി സംസാരിച്ചത് ഇനിയങ്ങോട്ട് ഈ വിഷയത്തില്‍ സര്‍ക്കാരിന്റെ സമീപനം വ്യക്തമാക്കുന്ന സന്ദേശമായിരുന്നു. പ്രതിപക്ഷത്തിന് ഇറങ്ങിപ്പോക്കല്ലാതെ വേറെ മാര്‍ഗമില്ലാതായി എന്നതാണ് വസ്‌തുത.
എന്നാല്‍ തുടര്‍ന്ന് ഇനി പ്രതിപക്ഷം എന്താണ് ചെയ്യാന്‍പോകുന്നത് എന്നതിലാണ് കാര്യം. സ്‌ത്രീ സുരക്ഷ മുദ്രാവാക്യമാക്കിയ സര്‍ക്കാരിന്റെ ഭാഗമായ മന്ത്രിയുടെ നടപടിയില്‍ സഭയ്‌ക്ക് പുറത്ത് ശക്തമായ പ്രതിഷേധം സംഘടിപ്പിക്കാനും അതിന്റെ ചൂടും ചൂരും സഭയിലേക്ക് കൊണ്ടുവരാനും പ്രതിപക്ഷത്തിന് കഴിയുമോ എന്നതാണ് ഉയരുന്ന സംശയം. പ്രതിപക്ഷനേതാവ് എന്ന നിലയില്‍ വി.ഡി.സതീശന്റെ കരുത്ത് പരീക്ഷിക്കപ്പെടുന്ന ഒരു വിഷയം വീണുകിട്ടിയിരിക്കയാണ്. അത് ഫലപ്രദമായി കൈകാര്യം ചെയ്യാന്‍ സതീശന് സാധിക്കുമോ എന്നതാണ് കോണ്‍ഗ്രസിനകത്തുള്ളവര്‍ തന്നെ ചോദിക്കുന്നത്.
പ്രതിപക്ഷ നേതാവായ സതീശന്‍ ആദ്യമായി അഭിമുഖീകരിക്കുന്ന ഒരു വെല്ലുവിളി കൂടിയാണ്. സഭ സമ്മേളിക്കുമ്പോള്‍ ശശീന്ദ്രന്‍ മന്ത്രിസ്ഥാനത്ത് ഉണ്ടാകാന്‍ പാടില്ല എന്ന് സതീശന്‍ ഇന്നലെ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ മുഖ്യമന്ത്രി ശശീന്ദ്രനെ ശക്തമായി ന്യായീകരിക്കുന്ന സ്ഥിതിയാണ് ഇന്ന് സഭയില്‍ സാക്ഷ്യം വഹിച്ചത്.