പ്രധാനമന്ത്രിയുമായി നടത്തിയ ചര്‍ച്ചകള്‍ സൗഹാര്‍ദ്ദപരമായിരുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഡെല്‍ഹിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. വികസന പദ്ധതികള്‍ക്ക് പ്രധാനമന്ത്രി പിന്തുണ വാഗ്‌ദാനം ചെയ്‌തു. ഇടതുമുന്നണിയുടെ വിജയത്തില്‍ തന്നെ അഭിനന്ദിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.
നേരത്തെ മുന്നോട്ടു വെച്ച വികസനപദ്ധതികള്‍ ഉള്‍പ്പെടെ ഡസനോളം മികച്ച പദ്ധതികളുടെ വിശദമായ രേഖ പ്രധാനമന്ത്രിക്ക് നല്‍കിയിട്ടുണ്ടെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. എന്നാല്‍ പഴയ പദ്ധതികളുടെ കാര്യത്തില്‍ പോലും ഒരു പ്രഖ്യാപനം നടത്താന്‍ തക്ക ഉറപ്പ് പ്രധാനമന്ത്രിയില്‍ നിന്നും ഉണ്ടായില്ല എന്നാണ് മുഖ്യമന്ത്രിയുടെ വാക്കുകളില്‍ നിന്നും കിട്ടുന്ന സൂചന. ശബരിമല റെയില്‍വേക്കാര്യം നേരത്തെ തീരുമാനമായതാണ്. പക്ഷേ പണി തുടങ്ങിയിട്ടില്ല. അതു സംബന്ധിച്ചും കൃത്യമായ ഉറപ്പ് നല്‍കാന്‍ മോദിക്ക് കഴിഞ്ഞില്ല
സംസ്ഥാനത്തിന് വലിയ കടൽതീരമുളളതിനാൽ ജലഗതാഗത മേഖലയിൽ സംസ്ഥാനത്തിനുളള സാദ്ധ്യതയെ പ്രധാനമന്ത്രി ഓർമ്മിപ്പിച്ചതായി മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിന്റെ ദീര്‍ഘകാല ആവശ്യമായ എയിംസ് ഉടനെ അനുവദിക്കണമെന്നു പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. അങ്കമാലി ശബരി റെയില്‍പാത പദ്ധതി നടപ്പാക്കാന്‍ നേരത്തെ തന്നെ ധാരണാപത്രം ഒപ്പിട്ടതാണ്. 2815 കോടി രൂപയാണ് ഈ പദ്ധതിക്ക് പ്രതീക്ഷിക്കുന്ന ചിലവ്. ഇതിന്റെ എണ്‍പത് ശതമാനം സംസ്ഥാന സര്‍ക്കാര്‍ വഹിക്കും. ആ പദ്ധതി വേഗത്തില്‍ തന്നെ ആരംഭിക്കണമെന്നും പൂര്‍ത്തീകരിക്കണമെന്നും ആവശ്യപ്പെട്ടു.ഏറ്റവും കൂടുതല്‍ തീര്‍ത്ഥാടകര്‍ എത്തുന്ന ശബരിമലയില്‍ വിമാനത്താവളം വരേണ്ടതിന്റെ ആവശ്യകതയും പ്രധാനമന്ത്രിയെ ധരിപ്പിച്ചു. തലശ്ശേരി -മൈസൂര്‍ റെയില്‍വേ പദ്ധതിയുടെ ഗുണഫലങ്ങളും ആ പദ്ധതി അടിയന്തരമായി നടപ്പാക്കാന്‍ നടപടി വേണമെന്നും ആവശ്യപ്പെട്ടു. തലശ്ശേരി -മൈസൂര്‍ റെയില്‍വേ പദ്ധതി അടിയന്തരമായി നടപ്പാക്കാന്‍ നടപടി വേണമെന്നും പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു.
ഗെയിൽ പൈപ്പ് ലൈൻ പദ്ധതി പൂർത്തിയാക്കിയതിന് സംസ്ഥാനത്തെ പ്രധാനമന്ത്രി അഭിനന്ദിച്ചു. ആരോഗ്യ മേഖലയിൽ കേരളത്തിലെ കൊവിഡ് പ്രതിസന്ധി നേരിടാൻ കൂടുതൽ സാമ്പത്തിക സഹായം കേന്ദ്രത്തോട് ആവശ്യപ്പെട്ടു. വാക്‌സിൻ പാഴാക്കാത്ത സംസ്ഥാനം എന്ന നിലയിൽ മതിയായ പരിഗണന വേണമെന്നാണ് സംസ്ഥാനം ആവശ്യപ്പെട്ടത്. 60 ലക്ഷം ഡോസ് വാക്‌സിൻ ഈ മാസം വേണമെന്ന് അഭ്യർത്ഥിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.
കണ്ണൂര്‍ വിമാനത്താവളത്തിന് വിദേശ വിമാന സര്‍വ്വീസ് ഉറപ്പാക്കണമെന്നും അതിനായി കണ്ണൂരിനെ ആസിയാന്‍ ഓപ്പണ്‍സ്‌കൈ പദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. തിരുവനന്തപുരം, കോഴിക്കോട് ലൈറ്റ് മെട്രോ പദ്ധതികളും പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി. 4673 കോടി രൂപയാണ് പദ്ധതിക്ക് ചെലവ് പ്രതീക്ഷിക്കുന്നത്.
4500 കോടിയുടെ ജി.എസ്.ടി കോംപൻസേഷൻ അടക്കം സംസ്ഥാനത്തിന് ലഭിക്കാനുണ്ട്. ഇതിന്റെ വിതരണം ത്വരിതപ്പെടുത്താനുള്ള നടപടി വേണമെന്ന് പ്രധാനമന്ത്രിയോട് അഭ്യർത്ഥിച്ചു.