മാദ്ധ്യമം ദിനപത്രം മലപ്പുറം സ്റ്റാഫ് ലേഖകനും മലപ്പുറം പ്രസ് ക്ലബ് സെക്രട്ടറിയുമായ കെ.പി.എം. റിയാസിനെ വീടിനടുത്തു വെച്ച് പോലീസ് ഓഫീസർ നേരിട്ട് അകാരണമായി ലാത്തി കൊണ്ട് ഭീകരമായി തല്ലി പരിക്കേൽപ്പിച്ചു. കൈയിലും തോളിലും കാലിലുമാണ് അടിയേറ്റത് . സാരമായ പരിക്ക് ഉണ്ട്.
പുതുപ്പള്ളി കനാൽപാലം പള്ളിക്ക് സമീപം വച്ച് തിരൂർ സി.ഐ ടി.പി. ഫർഷാദാണ് ലാത്തി കൊണ്ട് അടിച്ച് പരിക്കേൽപ്പിച്ചതെന്നാണ് പരാതി. വ്യാഴാഴ്ച വൈകിട്ട് 4.45 ഓടെയാണ് സംഭവം. ഒപ്പമുണ്ടായിരുന്ന കല്ലിനാട്ടിക്കൽ മുഹമ്മദ് അൻവറിനും (36) മർദ്ദനമേറ്റു.
റിയാസ് സ്വന്തം നാടായ പുറത്തൂർ പുതുപ്പള്ളിയിൽ വീടിന് തൊട്ടടുത്ത കടയിൽ സാധനങ്ങൾ വാങ്ങാൻ പോയപ്പോഴായിരുന്നു പൊലീസ് അതിക്രമം. കടയിൽ ആളുള്ളതിനാൽ തൊട്ടപ്പുറത്തുള്ള കസേരയിൽ ഒഴിഞ്ഞുമാറി ഇരിക്കുകയായിരുന്നു. ഈ സമയം ഇവിടെയെത്തിയ പൊലീസ് സംഘം വാഹനം നിറുത്തി കടയിലേക്ക് കയറുകയും സി.ഐയുടെ നേതൃത്വത്തിൽ റിയാസിനെ ലാത്തികൊണ്ട് അടിക്കുകയുമായിരുന്നുവെന്ന് പരാതിയിൽ പറയുന്നു.
മാദ്ധ്യമ പ്രവർത്തകനാണെന്ന് പറഞ്ഞപ്പോൾ
“നീ ഏത് മറ്റവൻ ആയാലും വേണ്ടിയില്ല ഞാൻ സി ഐ ഫർസാദ് ആണ് ആരോടെങ്കിലും ചെന്ന് പറ” എന്ന്
അധിക്ഷേപിച്ചതായും പറയുന്നു.. സി.സി.ടി.വി ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്. പരിക്കേറ്റ റിയാസ് തിരൂർ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി. റിയാസിന്റെ പരാതിയിൽ വിഷയം അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ സ്‌പെഷ്യൽ ബ്രാഞ്ച് ഡിവൈ.എസ്.പി കെ.എം. ബിജുവിനെ ചുമതലപ്പെടുത്തിയതായി ജില്ലാ പൊലീസ് മേധാവി അറിയിച്ചു.
കെ.പി.എം.റിയാസിനെ അകാരണമായി മർദ്ദിച്ച തിരൂർ സിഐ ഫർസാദിനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് വെള്ളിയാഴ്ച രാവിലെ 11ന് മലപ്പുറം പ്രസ് ക്ലബ്ലിനു മുന്നിൽ മലപ്പുറത്തെ മാധ്യമ പ്രവർത്തകർ പ്രതിഷേധിക്കും.