കോഴിക്കോട്ടെ ഐ.എന്‍.എല്‍ സംസ്ഥാന കമ്മിറ്റി ഓഫിസില്‍ എ.പി.അബ്ദുല്‍ വഹാബ് വിഭാഗം കയറുന്നത് തടഞ്ഞുകൊണ്ട് കോടതി ഉത്തരവ്. ഹരജി വീണ്ടും പരിഗണിക്കുന്ന ആഗസ്റ്റ് 10 വരെ ഓഫിസില്‍ കയറുകയോ അകത്ത് യോഗം ചേരുകയോ ചെയ്യരുതെന്നാണ് കോഴിക്കോട് രണ്ടാം പ്രിന്‍സിപ്പല്‍ മുന്‍സിഫ് ഉബൈദുല്ലയുടെ ഇടക്കാല വിധി. വിഘടിച്ചു നിൽക്കുന്ന കാസിം ഇരിക്കൂർ വിഭാഗത്തിന് വേണ്ടിയാണു ഹർജി നൽകിയത്.എ.പി.അബ്ദുല്‍ വഹാബ്, നാസര്‍കോയ തങ്ങള്‍ തുടങ്ങിയവരാണ് എതിർകക്ഷികൾ.
ആഗസ്റ്റ് മൂന്നിന് വഹാബ് വിഭാഗം യോഗം ചേരുമെന്ന പത്രവാര്‍ത്തകള്‍ ഹരജിക്കാര്‍ കോടതിയില്‍ ഹാജരാക്കി. എതിര്‍കക്ഷികളായ രണ്ട് പേരോ അനുയായികളോ ഓഫിസില്‍ കയറരുതെന്നാണ് നിര്‍ദേശം. ഇവര്‍ക്ക് കോടതിയില്‍ ഹാജരാവാനാവശ്യപ്പെട്ട് നോട്ടീസയക്കാനും ഉത്തരവായി.
കടുത്ത ഭിന്നത മൂലം സംസ്ഥാന ജനറൽ സെക്രട്ടറി കാസിം ഇരിക്കൂർ നേതൃത്വം നൽകുന്ന വിഭാഗവും സംസ്ഥാന പ്രസിഡന്റ് എ.പി. അബ്ദുൽ വഹാബ് നേതൃത്വം നൽകുന്ന വിഭാഗവും വേർപിരിയുകയും തങ്ങളാണ് ഔദ്യോഗിക പാർട്ടി എന്ന് പരസ്പരം അവകാശപ്പെടുകയും എതിർ വിഭാഗത്തിലെ നേതാക്കളെ പരസ്പരം പുറത്താക്കുകയും ചെയ്തിരുന്നു.