ചെഗുവേരയുടെ ചിത്രം കൈയ്യിലും നെഞ്ചിലും പച്ചകുത്തിയും ചെങ്കൊടി പിടിച്ചു സെല്‍ഫി എടുത്തും രാഷ്ട്രീയ എതിരാളികളെ വെട്ടിനുറുക്കിയും അല്ല കമ്മ്യുണിസ്റ്റ് ആകേണ്ടത് എന്ന് സി പി ഐ കണ്ണൂർ ജില്ലാ സെക്രട്ടറിയുടെ വിമർശനം . സെക്രട്ടറി പി. സന്തോഷ് കുമാർ ആണ് കണ്ണൂരിലെ സമീപ കാലത്തെ ക്വട്ടേഷൻ, മാഫിയ വിഷയത്തിൽ നിശിതമായ പ്രതികരണം നടത്തിയത്. മിനിമം ബോധം യുവതലമുറയില്‍ എത്തിക്കാന്‍ നിര്‍ഭാഗ്യവശാല്‍ ബന്ധപ്പെട്ടവര്‍ക്ക് കഴിഞ്ഞില്ലെന്നും സിപിഎമ്മിനെ ലക്ഷ്യംവെച്ച് പാർട്ടി പത്രമായ ജനയുഗത്തിൽ സന്തോഷ്‌കുമാർ എഴുതിയ ലേഖനത്തില്‍ പറഞ്ഞു.
സമൂഹ്യമാധ്യമങ്ങളില്‍ തങ്ങളുടെ പ്രസ്ഥാനത്തിനു വേണ്ടി സജീവമായി നിലകൊള്ളുന്നവരും കേരളം മുഴുവന്‍ ആരാധകരും ഉള്ളവരാണ് ഈ ക്രിമിനല്‍സംഘങ്ങള്‍ എന്ന് ഓര്‍ക്കണം. ചരിത്രബോധമില്ലാത്ത ഈ പുതുതലമുറ ‘സംഘ’ങ്ങള്‍ക്ക് മുന്‍കാല കമ്മ്യുണിസ്റ്റ് നേതാക്കന്മാരുടെ സമരങ്ങളെക്കുറിച്ചുപോലും വേണ്ടത്ര ധാരണയില്ല എന്നത് ഞെട്ടിപ്പിക്കുന്നു.
പാതാളത്താഴ്ചയുള്ള ഇവരുടെ വീരകൃത്യങ്ങളെ ആകാശത്തോളം വാഴ്തിക്കൊണ്ട് തില്ലങ്കേരി സമരത്തിലെ നായകന്മാരുടെ സമരങ്ങളുമായിപ്പോലും താരതമ്യം ചെയ്യാന്‍ ഇവര്‍ക്ക് കഴിയുന്നത്. സേലം രക്ഷസാക്ഷികള്‍ക്ക് ശേഷം തില്ലങ്കേരിയുടെ ചരിത്രപൈതൃകം പ്രശസ്തമാക്കിയ ഉത്തമകമ്മ്യുണിസ്റ്റ് ആയി ക്രിമിനല്‍കേസിലെ പ്രതികളെ അടയാളപ്പെടുത്തുന്ന ഫേസ്ബുക്ക് പോസ്റ്റുകള്‍ക്ക് പോലും ലഭിക്കുന്ന വന്‍സ്വീകാര്യത ഇടതുപക്ഷം വളരെ ജാഗ്രതയോടെ കൈകാര്യം ചെയ്യേണ്ട ഒന്നാണ് –ലേഖനത്തിൽ സന്തോഷ് അഭിപ്രായപ്പെടുന്നു.
കണ്ണൂർ ജില്ലയിൽ സി പി എം അടുത്ത കാലത്തു നേരിട്ട വലിയ പ്രശ്നമായ ആകാശ് തില്ലങ്കേരി, അർജുൻ ആയങ്കി എന്നിവരുടെ പാർട്ടി ബന്ധവുമായി ചേർത്ത് വന്ന വിവാദത്തിൽ കണ്ണൂർ ജില്ലയിലെ സിപിഐ യുടെ വികാരമാണ് ഈ ലേഖനത്തിലൂടെ വെളിവാക്കപ്പെട്ടിരിക്കുന്നത്. ഇത്തരം ഒരു പരസ്യ പ്രതികരണം സിപിഐ -യുടെ ഭാഗത്തു നിന്നും ഉണ്ടാവുന്നത് ആദ്യമായാണ് എന്നതും ശ്രദ്ധേയമാണ്.