കോതമംഗലത്ത് മുന്‍ സുഹൃത്തായ ദന്തവൈദ്യ വിദ്യാര്‍ഥിയെ വെടിവെച്ച് കൊന്ന് ജീവനൊടുക്കിയ രഖില്‍ ഉപയോഗിച്ചത് 7.62 എം.എം. പിസ്റ്റള്‍ ആയിരുന്നു. ഇത് ഇയാള്‍ സമ്പാദിച്ചത് എവിടെ നിന്നാണ് എന്നത് ദുരൂഹത ഉണര്‍ത്തുന്നു. ഏഴു റൗണ്ട് വെടിയുതിര്‍ക്കാവുന്ന തോക്കാണിതെന്ന് പോലീസ് പറയുന്നു. സ്വദേശമായ കണ്ണൂരില്‍ നിന്നാണോ തോക്ക് കിട്ടിയത് എന്ന് അന്വേഷിക്കുന്നുണ്ട്. ഒരു മാസമായി കോതമംഗലത്ത് താമസിച്ചതിനിടയില്‍ ഏതെങ്കിലും മലയോര പ്രദേശത്തു നിന്നോ മറു സംസ്ഥാനത്തു നിന്നോ സംഘടിപ്പിച്ചതാണോ എന്നതും പൊലീസ് അന്വേഷണ വിധേയമാക്കും. രഖിലിന്റെ മൊബൈല്‍ ഫോണ്‍ രേഖകള്‍ വിശദമായി പരിശോധിച്ചാല്‍ മാത്രമേ ഇത്തരം കാര്യങ്ങളിലേക്ക് വെളിച്ചം ലഭിക്കുകയുള്ളൂ എന്ന് പൊലീസ് പറഞ്ഞു. തോക്ക് ബാലിസ്‌റ്റിക് പരിശോധനയ്‌ക്ക് വിധേയമാക്കുകയും ചെയ്യും.

കൊല്ലപ്പെട്ട മാനസയുടെ തലയ്‌ക്കും നെഞ്ചിനുമാണ് വെടിയേറ്റത്. രഖിലിന്റെ തലയ്‌ക്കാണ് വെടിയേറ്റത്. യുവതിയെ കൊന്ന ശേഷം സ്വയം ഇല്ലാതാക്കിയതിനാല്‍ കൊലപാതകത്തിന്റെ പ്രകോപനത്തില്‍ മറ്റ് നിഗൂഢ താല്‍പര്യങ്ങള്‍ സംശയിക്കപ്പെടുന്നില്ല. എന്നാല്‍ കൊലയിലേക്ക് നയിച്ച പെട്ടെന്നുള്ള പ്രകോപനം എന്ത് എന്നത് ഇപ്പോഴും ദുരൂഹമാണ്. പ്രണയപ്പക തന്നെയാണ് പ്രകോപനം എന്ന പൊതു നിഗമനം ആണ് ഇപ്പോഴുള്ളത്.
മാനസയുടെയും രഖിലിന്റെയും മൃതദേഹങ്ങള്‍ കോതമംഗലം ബസേലിയോസ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കയാണ്. ഇന്ന് പോസ്‌റ്റ് മോര്‍ട്ടം ചെയ്യും.













