സ്പൈനൽ മസ്കുലർ അട്രോഫി (എസ്.എം.എ.) എന്ന ജനിതകവൈകല്യരോഗത്തെ സ്വന്തം ഇച്ഛാ ശക്തി കൊണ്ട് തോൽപ്പിക്കുന്ന ഒരു പെൺകുട്ടിയുടെ കഥയാണിത്. കുഞ്ഞു ആയിരുന്നപ്പോഴേ രോഗം ബാധിച്ച് ചലിക്കാൻപോലും കഴിയാത്ത റൂസഫീദയുടെ കഥ ആർക്കും ഊർജം പകരുന്നതാണ്.ഇക്കഴിഞ്ഞ
എസ്.എസ്.എൽ.സി.പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ്. നേടിയാണ് തഴവ ആദിത്യവിലാസം ഗവ. ഹൈസ്കൂളിലെ വിദ്യാർഥിയായ റൂസഫീദ പരിമിതികളെ തോൽപ്പിക്കുന്നത്.
പഠനത്തിൽ മിടുക്കിയായ റൂസഫീദയെ പ്രത്യേക വാഹനത്തിലാണ് സ്കൂളിൽ എത്തിച്ചിരുന്നത്. മുത്തശ്ശി റംലാബീവിയും അമ്മ ഡയാനയും ചേർന്ന് റൂസഫീദയെ കോരിയെടുത്ത് ക്ലാസ് മുറിയിൽ എത്തിച്ചാണ് പത്താംക്ലാസ് പഠനം പൂർത്തീകരിച്ചത്.
അസുഖം കലശലായി സ്കൂളിൽ വരാൻ കഴിയാത്ത ദിവസങ്ങളിലെ പാഠഭാഗങ്ങൾ അധ്യാപകരും റിസോഴ്സ് അധ്യാപിക സുനിതയും വീട്ടിലെത്തി പഠിപ്പിക്കുമായിരുന്നു. പരീക്ഷയിൽ സഹായിയായി (സ്ക്രൈബ്) ഒൻപതാം ക്ലാസുകാരി സാന്ദ്രയും ഒപ്പംകൂടിയപ്പോൾ റൂഫീദ ഉന്നതവിജയം ഉറപ്പിക്കുകയായിരുന്നു. റൂസഫീദയ്ക്ക് രണ്ടുവയസ്സുള്ളപ്പോൾ അച്ഛൻ മുജീബ് വാഹനാപകടത്തിൽ മരണപ്പെട്ടു. തുടർന്ന് മുത്തച്ഛൻ സുലൈമാൻകുഞ്ഞായിരുന്നു ആശ്രയം. ഒരുവർഷംമുൻപ് അദ്ദേഹവും മരണപ്പെട്ടു.
റൂസഫീദയ്ക്ക് രണ്ടരവയസ്സുള്ളപ്പോൾ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഡോക്ടർമാരാണ് രോഗം കണ്ടുപിടിച്ചത്.
എന്നാൽ ഈ രോഗത്തിന്റെ ചികിത്സയ്ക്കായുള്ള മരുന്ന് അന്ന് ലഭ്യമല്ലായിരുന്നു. തുടർന്ന് പങ്കജകസ്തൂരി, കോട്ടയ്ക്കൽ ആര്യവൈദ്യശാല തുടങ്ങിയ ആശുപത്രികളിൽ ചികിത്സ നടത്തി. ഇപ്പോൾ പൂത്തൂർ ആയുർവേദ മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് തുടർ ചികിത്സ. കൂടുതൽ ഊർജത്തോടെ പ്ലസ് വൺ പഠനം തുടങ്ങാനുള്ള തയ്യാറെടുപ്പിലാണ് ഈ കൊച്ചു മിടുക്കി.














