അബു ഷഗാരയിൽ ആഫ്രിക്കൻ സ്വദേശികൾ തമ്മിലുള്ള സംഘർഷത്തിനിടയിൽ പെട്ട് മലയാളി യുവാവ് കുത്തേറ്റ് മരിച്ചു.ഇടുക്കി കരുണാപുരം തടത്തിൽ വീട്ടിൽ വിഷ്ണു വിജയൻ (29) ആണു മരിച്ചത്. അവിവാഹിതനാണ്.ചൊവ്വാഴ്ച ഉച്ചയ്ക്ക് 12.30നായിരുന്നു സംഭവം.ഷാർജയിൽ ജെന്റ്സ് ബ്യൂട്ടി പാർലറിലെ ജീവനക്കാരനായിരുന്നു വിഷ്ണു.ചൊവ്വാഴ്ച അവധിയായതിനാൽ ജോലിക്ക് പോയിരുന്നില്ല. ഉച്ചക്ക് ഭക്ഷണം കഴിക്കാനായി പുറത്തിറങ്ങിയപ്പോഴാണ് ഫ്ലാറ്റിനുതാഴെ നടന്ന സംഘർഷത്തിനിടയിൽ പെട്ടുപോയതെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. ഷാർജ പൊലീസ് സംഭവസ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി പ്രതികളെന്ന് സംശയിക്കുന്നവരെ അറസ്റ്റ് ചെയ്തു.
ഷാർജ പോലീസിന്റെ ഉറക്കം കെടുത്തുന്ന ആഫ്രിക്കൻ വംശജർ
കർശനമായ നിയമങ്ങൾ നിലനിൽക്കുന്ന യു എ ഇ യിൽ മറ്റുരാജ്യങ്ങളെ അപേക്ഷിച്ചു കുറ്റകൃത്യങ്ങൾ കുറവാണെങ്കിലും ആഫ്രിക്കൻ വംശജർ കൂട്ടത്തോടെ താമസിക്കുന്ന ഷാർജയിലെ അൽ നഹ്ദ,അബു ഷാഗ്ര,റോള എന്നിവിടങ്ങളിൽ സ്ഥിതി അല്പം രൂക്ഷമാണ്.ഷാർജ പോലീസിന്റെയും സി ഐ ഡി മാരുടെയും ഇടപെടലുണ്ടെങ്കിലും ചിലപ്പോഴെല്ലാം ഇവർക്കിടയിലുള്ള സംഘർഷങ്ങൾ രക്തരൂക്ഷിതമാകാറുണ്ട്.
കൃത്യമായ രേഖകളില്ലാതെയാണ് ഒട്ടുമിക്കവരും ഇവിടെ ജീവിക്കുന്നത്.പ്രധാന വരുമാനമാർഗം അനധികൃതമായ മദ്യവില്പനയും മസാജ് സെന്ററുകളുടെ മറവിൽ നടത്തുന്ന വേശ്യാലയങ്ങളുമാണ്. അജ്‌മാൻ,റാസ് അൽ ഖൈമ,ഉംഅൽ ക്വയിൻ എന്നിവിടങ്ങളിൽനിന്നും കുറഞ്ഞവിലയ്ക്ക് മദ്യം വാങ്ങി കൂടിയവിലക്ക് വിൽക്കുകയാണ് ഇവർ ചെയ്യുന്നത്.മദ്യനിരോധനമുള്ള ഷാർജയിൽ ഇത് പ്രധാന ബിസിനസ്സാണ്.ഡോർ ഡെലിവറിയായാണ് മദ്യ വിൽപ്പന.റൂം വാടകക്കെടുത്ത് രഹസ്യമായി നടത്തുന്ന തിരുമ്മുകേന്ദ്രങ്ങളാണ് മറ്റൊരു വരുമാനമാർഗ്ഗം.കാറിന്റെ ചില്ലുകളിലും പൊതുസ്ഥലങ്ങളിലും വിസിറ്റിങ് കാർഡുകൾ വിതറിയാണ് ആളുകളെ ആകർഷിക്കുന്നത്.ഇവരുടെ തിരുമ്മുകേന്ദ്രത്തിലെത്തിയാൽ എത്തുന്നയാളുടെ ആഭരണങ്ങളും പൈസയും ബലപ്രയോഗത്തിലൂടെ കവരുന്നതും സ്ഥിരമാണ്.കബളിപ്പിക്കപ്പെടുന്നവർ പോലീസിൽ പരാതിപ്പെടുകയില്ല എന്ന ധൈര്യമാണ് വേശ്യാവൃത്തിക്ക് കർശനനിരോധനമുള്ള ഷാർജയിൽ തിരുമ്മുകേന്ദ്രങ്ങൾ നടത്താൻ ഇവർക്ക് ധൈര്യം പകരുന്നത്.
ഇത്തരം ഗ്രൂപ്പുകൾ തമ്മിൽ നിരന്തരം ഏറ്റുമുട്ടലുകൾ ഉണ്ടാകാറുണ്ട്.വരുമാനം പങ്കുവെക്കുന്നതിൽ തർക്കമാണ് പലപ്പോഴും തർക്കങ്ങൾക്ക് വഴിമരുന്നിടുന്നത്.ഒറ്റുകളും കാരണമാകാറുണ്ട്.ചെറിയ വാക്വാദങ്ങളിൽ തുടങ്ങുന്ന തർക്കം രൂക്ഷമായ സംഘട്ടനത്തിലേക്ക് എത്തുകയാണ് പതിവ്.സംഘട്ടനത്തിൽ സ്ത്രീപുരുഷവ്യത്യാസങ്ങൾ ഉണ്ടാകാറില്ല.പ്രധാനപ്പെട്ട ഫ്ലാറ്റുകളിൽ ആഫ്രിക്കൻവംശജർക്ക് വാടകക്ക് കൊടുക്കുന്നില്ല എന്ന ബോർഡ് കാണാമെങ്കിലും ഇടനിലക്കാർ വഴി അവർ ഒട്ടുമിക്കയിടങ്ങളിലും താമസിക്കുന്നുണ്ട്.