ആർടിപിസിആർ പരിശോധനാ നിരക്കു കുറച്ച സർക്കാരിനെ അഭിനന്ദിച്ച് ഹൈക്കോടതി. പരിശോധനയ്ക്ക് എത്ര രൂപ ഈടാക്കണമെന്ന കാര്യത്തിൽ ചെലവ് ഉൾപ്പെടെ വിലയിരുത്തി സർക്കാരിന് തീരുമാനിക്കാവുന്നതാണെന്നും കോടതി അറിയിച്ചു. ആർടിപിസിആർ പരിശോധനയെ അവശ്യസേവന നിയമത്തിന്റെ പരിധിയിൽ ഉൾപ്പെടുത്താവുന്നതാണ്.
പരിശോധനാ നിരക്ക് 1700 രൂപയിൽനിന്ന് 500 രൂപയായി വെട്ടിക്കുറച്ചതിനെതിരെ സ്വകാര്യ ലാബ് ഉടമകൾ സമർപ്പിച്ച ഹർജി പരിഗണിക്കുമ്പോഴാണ് കോടതി നിലപാട് വ്യക്തമാക്കിയത്. വിപണി നിരക്കനുസരിച്ച് ടെസ്റ്റിനു വേണ്ട സംവിധാനങ്ങൾക്ക് 240 രൂപ മാത്രമാണ് ചെലവ് എന്ന് വിലയിരുത്തിയാണ് സർക്കാർ നിരക്ക് 500 രൂപയായി കുറച്ചതെന്ന് കോടതിയെ ബോധിപ്പിച്ചിട്ടുണ്ട്.