ബിഹാറില്‍ ബക്‌സറിൽ ഗംഗാ നദിയിലൂടെ കൊവിഡ് രോഗികളുടെത് എന്ന് കരുതുന്ന നൂറോളം മൃതദേഹങ്ങൾ ഒഴുകി വന്നതിന് പിന്നാലെ ഉത്തര്‍പ്രദേശിലും സമാന സംഭവം. യുപിയിലെ ഗാസിപുരിലാണ് ഗംഗാ നദിയില്‍ മൃതദേഹങ്ങള്‍ ഒഴുകിയെത്തിയത്. വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
കഴിഞ്ഞ ദിവസം ബിഹാറിലെ ബക്‌സറില്‍ ഒഴുകി എത്തിയ ശവ ശരീരങ്ങൾ ഉത്തര്‍പ്രദേശില്‍ മരിച്ച കൊവിഡ് രോഗികളെ ഗംഗയില്‍ ഒഴുക്കിവിട്ടതാകാമെന്നാണ് ബിഹാര്‍ സര്‍ക്കാര്‍ പറയുന്നത്. യു.പി – ബിഹാര്‍ അതിര്‍ത്തിയിലുള്ള ചൗസ പ്രദേശത്താണ് മൃതദേഹങ്ങള്‍ ഒഴുകിയെത്തിയത്. കോവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേങ്ങള്‍ സംസ്‌കരിക്കാനോ ദഹിപ്പിക്കാനോ ബന്ധുക്കള്‍ക്ക് സ്ഥലം ലഭിക്കാതിരുന്നതുമൂലം അവ ഒഴുക്കിവിട്ടതാവാം എന്നാണ് സംശയം.
ഇപ്പോൾ കൂടുതൽ മൃതദേഹങ്ങള്‍ ഒഴുകിയെത്തിയ ഗാസിപുരില്‍ അധികൃതര്‍ എത്തി പരിശോധന നടത്തി. അന്വേഷണം പുരോഗമിക്കുകയാണെന്നും മൃതദേഹങ്ങള്‍ എങ്ങനെയെത്തി എന്നത് പരിശോധിക്കുകയാണെന്നും ജില്ലാ മജിസ്‌ട്രേറ്റ് എംപി സിങ് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പറഞ്ഞു.