Categories
exclusive

ഏഷ്യാനെറ്റ് ചാനല്‍ ബഹിഷ്‌കരിക്കാന്‍ ബി.ജെ.പി.

ബി.ജെ.പി.യെയും ദേശീയ പ്രസ്ഥാനങ്ങളെയും നിരന്തരം പരിഹസിക്കുന്ന ഏഷ്യാനെറ്റ് ന്യൂസ് ചാനലുമായി നിസ്സഹരണം പ്രഖ്യാപിക്കാന്‍ പാര്‍ടിയുടെ കേരള ഘടകം തീരുമാനിച്ചതായി സംസ്ഥാന പ്രസിഡണ്ട് കെ. സുരേന്ദ്രന്‍ തന്റെ ഫേസ്ബുക്ക് പേജില്‍ പ്രസിദ്ധീകരിച്ച കുറിപ്പില്‍ പറഞ്ഞു. ദേശ വിരുദ്ധതയോട് വിട്ടു വീഴ്ചയില്ല എന്നാണ് കുറിപ്പിന്റെ തലക്കെട്ട്. ബംഗാള്‍ തിരഞ്ഞെടുപ്പിനു ശേഷം നടന്ന അക്രമത്തിന്റെ വാര്‍ത്ത റിപ്പോര്‍ട്ടു ചെയ്തതുമായി ബന്ധപ്പെട്ട് ഏഷ്യാനെറ്റ് തിരുവനന്തപുരം റിപ്പോര്‍ട്ടര്‍ പി.ആര്‍.പ്രവീണ ഫോണിലൂടെ നടത്തിയ ഒരു പ്രതികരണം കഴിഞ്ഞ ദിവസങ്ങളില്‍ സംഘപരിവാര്‍ കേന്ദ്രങ്ങളില്‍ നിന്നുള്ള സൈബര്‍ അതിക്രമങ്ങളായി പുറത്തുവന്നിരുന്നു. പ്രവീണയ്‌ക്കെതിരെ സംഘടിതമായ ആക്രമണമാണ് നടന്നത്. സാമൂഹിക മാധ്യമങ്ങളിലൂടെ ബലാല്‍സംഗഭീഷണിയും അറയ്ക്കുന്ന വിധത്തിലുള്ള ലൈംഗിക അധിക്ഷേപങ്ങളും ഉള്‍പ്പെടെ ഉണ്ടായി. അത് തുടരുന്നതിനിടയിലാണ് ഇപ്പോള്‍ ബി.ജെ.പി.യുടെ തീരുമാനം പുറത്തു വന്നിരിക്കുന്നത്.

ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ:

thepoliticaleditor

ദേശവിരുദ്ധതയോട് വിട്ടുവീഴ്ചയില്ല

കഴിഞ്ഞ കുറേക്കാലങ്ങളായുള്ള ഏഷ്യാനെറ്റ് ന്യൂസിൻ്റെ ദേശവിരുദ്ധ സമീപനം അതിൻ്റെ എല്ലാ സീമങ്ങളും ലംഘിച്ചിരിക്കുകയാണെന്ന് സമകാലീന സംഭവങ്ങൾ വീണ്ടും തെളിയിക്കുകയാണ്. ബംഗാൾ ഇന്ത്യയിലല്ലെന്നും സംഘികൾ ചാവുന്നത് വാർത്തയാക്കില്ലെന്നും നിങ്ങൾ വേണമെങ്കിൽ കണ്ടാൽ മതിയെന്നുമുള്ള ധിക്കാരം ഒരു നൈമിഷിക പ്രതികരണമായി കാണാനാവില്ല. രാജ്യതാത്പര്യങ്ങളെ ഇത്രകണ്ട് ഹനിക്കുന്ന ഏഷ്യാനെറ്റുമായി സഹകരിക്കാൻ ബിജെപിക്കോ മറ്റ് ദേശീയ പ്രസ്ഥാനങ്ങൾക്കോ സാധിക്കുകയില്ല. വാർത്തയിലും വാർത്താധിഷ്ഠിത പരിപാടികളിലും ബിജെപിയേയും ദേശീയ പ്രസ്ഥാനങ്ങളെയും നിരന്തരമായി അവഹേളിക്കുകയും പരിഹസിക്കുകയും ചെയ്യുന്ന നിലപാടാണ് കാലാകാലങ്ങളായി ഏഷ്യാനെറ്റ് തുടരുന്നത്. അതുകൊണ്ട് തന്നെ ഏഷ്യാനെറ്റുമായി നിസഹകരണം ആരംഭിക്കാൻ ഭാരതീയ ജനതാ പാർട്ടി കേരളാ ഘടകം തീരുമാനമെടുത്തിരിക്കുകയാണ്.

പ്രവീണയ്‌ക്കെതിരെ ഉണ്ടായ സംഘ പരിവാർ അധിക്ഷേപത്തെ പറ്റി “പൊളിറ്റിക്കൽ എഡിറ്റർ” നേരത്തെ നൽകിയ സ്പെഷ്യൽ സ്റ്റോറി വീണ്ടും വായിക്കാം…

ഏഷ്യാനെറ്റ് വനിതാ റിപ്പോര്‍ട്ടര്‍ക്ക് സംഘപരിവാറിന്റെ ബലാല്‍സംഗ ഭീഷണി, സൈബര്‍ ആക്രമണം

പശ്ചിമ ബംഗാളിലെ അക്രമങ്ങള്‍ പ്രാധാന്യത്തോടെ റിപ്പോര്‍ട്ട് ചെയ്യാത്തതില്‍ പ്രതിഷേധിച്ച് തിരുവനന്തപുരം ഏഷ്യാനെറ്റ് ന്യൂസ് ഓഫീസിലേക്കു ഫോണ്‍ ചെയ്ത സ്ത്രീയോട് മോശമായി സംസാരിച്ചു എന്നാരോപിച്ച് ചാനലിന്റെ തലസ്ഥാനത്തെ വനിതാ റിപ്പോര്‍ട്ടറെ തെരുവില്‍ ബലാല്‍സംഗം ചെയ്യുമെന്നുള്‍പ്പെടെ ഭീഷണിപ്പെടുത്തി സംഘപരിവാര്‍ പ്രൊഫൈലുകളില്‍ കുറിപ്പുകള്‍.
യുവ വനിതാ റിപ്പോര്‍ട്ടറെ വെറുതെ വിടില്ലെന്നു പറയുന്ന ഭീഷണിക്കുറിപ്പുകളില്‍ മിക്കതും കേട്ടാല്‍ അറപ്പുളവാക്കുന്ന, സ്ത്രീത്വത്തെ അത്യധികം അപമാനിക്കുന്ന തരം ലൈംഗിക പരാമര്‍ശങ്ങള്‍ നിറഞ്ഞതാണ്.
കോട്ടയത്തു നിന്നാണെന്ന് പരിചയപ്പെടുത്തി പേര് പറയാതെ വിളിച്ച സ്ത്രീ എ്ന്തുകൊണ്ടാണ് ബംഗാളിലെ വാര്‍ത്തകള്‍ക്ക് പ്രാധാന്യം നല്‍കാത്തത് എന്ന് ചോദിച്ചു. ഫോണ്‍ അറ്റന്‍ഡ് ചെയ്തയാള്‍ വ്യക്തമായി മറുപടിയൊന്നും പറയാതെ, കൈമാറുകയായിരുന്നു എന്നാണ് കരുതുന്നത്.

തുടര്‍ന്ന് ഫോണെടുത്ത റിപ്പോര്‍ട്ടര്‍ പി.ആര്‍.പ്രവീണ, ഇപ്പോള്‍ കേരളം കൊവിഡ് ഭീതിയില്‍ നില്‍ക്കുമ്പോള്‍, മരണങ്ങളുടെ നടുവില്‍ ആളുകള്‍ പരിഭ്രാന്തിയോടെ ജീവിക്കുമ്പോള്‍, അതിജീവനത്തിന് സഹായിക്കുന്ന വാര്‍ത്തകള്‍ക്കാണ് ഇ്‌പ്പോള്‍ കേരളത്തില്‍ പ്രാധാന്യം നല്‍കുന്നതെന്നും ബംഗാളിലെ അക്രമങ്ങള്‍ക്കല്ല പ്രാധാന്യം നല്‍കുന്നതെന്നും പ്രതികരിച്ചു. ബംഗാള്‍ ഇന്ത്യയിലല്ലേ എന്ന പരിഹാസ ചോദ്യത്തിന് അതേ രീതിയില്‍ അല്‍പം സറ്റയര്‍ ആയ മറുപടിയാണ് റിപ്പോര്‍ട്ടര്‍ നല്‍കിയത്. ഇതിന്റെ മാത്രം എഡിറ്റ് ചെയത് ക്ലിപ്പിങ് തുടര്‍ന്ന് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചു. തുടര്‍ന്ന് ഏഷ്യാനെറ്റ് എഡിറ്റര്‍ ഖേദപ്രകടനം നടത്തുകയും ചെയ്തു.
ഇതിനു ശേഷമാണ് റിപ്പോര്‍ട്ടറെ അവരുടെ അഭിമാനത്തെ തകര്‍ക്കുംവിധവും ശാരീരികമായി ആക്രമിക്കും എന്ന് ഭീഷണിപ്പെടുത്തിയും സംഘപരിവാര്‍ കേന്ദ്രങ്ങള്‍ സൈബര്‍ ആക്രമണം തുടങ്ങയിരിക്കുന്നത്.

അതേസമയം, ബംഗാളില്‍ കേന്ദ്രമന്ത്രി വി.മുരളീധരന്റെ വാഹനം ആക്രമിച്ചതുള്‍പ്പെടെയുള്ള വാര്‍ത്തകള്‍ ദൃശ്യങ്ങള്‍ സഹിതം ചാനല്‍ റിപ്പോര്‍ട്ടു ചെയ്തിരുന്നു. മാത്രമല്ല, ഡെല്‍ഹിയില്‍ തിരിച്ചെത്തിയ മന്ത്രിയുടെ പ്രതികരണം ഉള്‍പ്പെടെ വാര്‍ത്തയായി നല്‍കിയിരുന്നുവെന്നും വാര്‍ത്താവിഭാഗം സൂചിപ്പിക്കുന്നു. അടിസ്ഥാനമില്ലാത്ത ആക്ഷേപമാണ് ഫോണ്‍ ചെയ്ത വ്യക്തി ഉന്നയിച്ചത് എന്നും ചാനലില്‍ തന്നെ അഭിപ്രായമുണ്ട്.
സ്ത്രീകളെ വിമര്‍ശിക്കുകയാണെങ്കില്‍ ബലാല്‍സംഗത്തില്‍ കുറഞ്ഞതൊന്നും സംഘപരിവാര്‍ അനുയായികളുടെ മനസ്സില്‍ വരികയില്ല. ഏഷ്യാനെറ്റ് ന്യൂസിലെ തിരുവനന്തപുരത്തെ റിപ്പോര്‍ട്ടര്‍ സംഘപരിവാര്‍ സാമൂഹ്യമാധ്യമഗ്രൂപ്പുകളില്‍ നിന്നും ഇന്ന് നേരിടേണ്ടി വന്നുകൊണ്ടിരിക്കുന്നത് ഭീകരമായ ബലാല്‍സംഗ ഭീഷണികളാണ്.’ നിന്നെ ബലാല്‍സംഗം ചെയ്യുന്നതില്‍ ഭേദം…………ന്നതാണ് നല്ലത്. എന്നാലും തേവിടിച്ചി നിന്റെ ആ ഡയലോഗ് നിന്നെ………………….കൂത്തിച്ചിമോളേ ‘ എന്നാണ് ദീപക് ശിവരാജന്‍ എന്ന പ്രോഫൈലില്‍ നിന്നും വന്നിട്ടുള്ള കുറിപ്പ്.’ ഏഷ്യാനെറ്റിലെ പൊന്‍മകളേ…അനതി വിദൂരഭാവിയില്‍ നീ നിന്റെ മാനം രക്ഷിക്കാന്‍ സഹായം അഭ്യര്‍ഥിച്ച് കേരളത്തിലെ ഏതെങ്കിലും തെരുവിലൂടെ ഓടാന്‍ ഇടവരരുതേ എന്ന് പ്രാര്‍ഥിക്കുന്നു’ –ഇതാണ് മറ്റൊരു സാമ്പിള്‍. ഏഷ്യാനെറ്റിന്റെ ഖേദപ്രകടനം വന്നതിനു ശേഷം, റിപ്പോര്‍ട്ടര്‍ക്കെതിരെ യുക്തമായ നടപടി എടുക്കും എ്ന്ന് എഡിറ്ററുടെ പരാമര്‍ശത്തിനു ശേഷമാണ് സൈബര്‍ ആക്രമണം തുടങ്ങിയത് എന്നത് ശ്രദ്ധേയമാണ്.


ചാനലിന്റെ അറിയിപ്പ് ഇപ്രകാരം ആയിരുന്നു.. :
ഇക്കഴിഞ്ഞ ദിവസം പശ്ചിമ ബംഗാളില്‍ നടന്ന അക്രമസംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് സംബന്ധിച്ച് ഏഷ്യാനെറ്റ് ന്യൂസ് ഓഫീസിലേക്ക് ടെലിഫോണില്‍ വിളിച്ച വ്യക്തിയോട് സംസാരിച്ച ഞങ്ങളുടെ സഹപ്രവര്‍ത്തകയുടെ പ്രതികരണത്തില്‍ അനാവശ്യവും അപക്വവും ആയ പരാമര്‍ശങ്ങള്‍ കടന്നു കൂടിയതില്‍ ഞങ്ങള്‍ ഖേദിക്കുന്നു. തെറ്റ് പറ്റിയ വ്യക്തിക്കെതിരെ ഉചിതമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. പ്രേക്ഷകരോടുള്ള പെരുമാറ്റത്തില്‍ ഇത്തരം വീഴ്ചകള്‍ വരുത്തുന്നതിനോട് ഒട്ടും വിട്ടുവീഴ്ച പുലര്‍ത്താത്ത ഞങ്ങളുടെ സ്ഥാപനത്തില്‍ നിന്ന്, ഒരു കാരണവശാലും ഇത് ആവര്‍ത്തിക്കില്ലെന്ന്, ഞങ്ങള്‍ക്ക് ഒപ്പം എന്നും നിന്നിട്ടുള്ള പ്രിയ പ്രേക്ഷക സമൂഹത്തിന് ഉറപ്പ് നല്‍കുന്നു–എഡിറ്റർ

Spread the love
English Summary: keral bjp decided to boycott asianet news channel says the state president in his facebook post

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick