തൃശൂർ ജില്ലയിലെ വിവാദമായ കരുവന്നൂർ സർവീസ് സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ സഹകരണ വകുപ്പിലെതുള്പ്പെടെ 16 ഉദ്യോഗസ്ഥർക്കെതിരെ അച്ചടക്ക നടപടി. തൃശൂർ ജോയിന്റ് രജിസ്റ്റാർ മോഹൻമോൻ.പി ജോസഫ്, അന്ന് തൃശൂർ അസി.രജിസ്ട്രാറും നിലവിൽ കേരള സഹകരണ ബാങ്ക് പാലക്കാട് ജോയിന്റ് ഡയറക്ടറുമായ എം.ഡി രഘു, അന്ന് അസി.രജിസ്ട്രാറും നിലവിൽ കേരള സംസ്ഥാന സഹകരണ യൂണിയൻ സെക്രട്ടറിയുമായ ഗ്ളാഡി ജോൺ പുത്തൂർ എന്നിവരടക്കം 16 പേരെയാണ് സസ്പെൻഡ് ചെയ്തത്.
2014-15 സമയം മുതലാണ് ബാങ്കിലെ ക്രമക്കേടുകൾ വകുപ്പിന്റെ ശ്രദ്ധയിൽ പെടുന്നതെന്ന് ഉന്നതാധികാര സമിതി അറിയിച്ചു. ഈ സാഹചര്യത്തിൽ ഓഡിറ്റ്, ജനറൽ വിഭാഗങ്ങളിൽ അന്ന് ജോലിനോക്കിവന്നവർ ഇത് തടയാൻ നടപടി സ്വീകരിച്ചില്ലെന്നും അതുകൊണ്ട് അവരെ സസ്പെൻഡ് ചെയ്യുകയാണെന്നും റിപ്പോർട്ടിൽ പറയുന്നു. വിരമിച്ച ഉദ്യോഗസ്ഥർക്കെതിരെയും പ്രത്യേക അന്വേഷണം നടത്തി ശിക്ഷാ നടപടി കൈക്കൊള്ളാൻ സർക്കാർ ആലോചിക്കുന്നുണ്ട്.