ലോക്സഭാ തിരഞ്ഞെടുപ്പിന് ആഴ്ചകള്‍ മാത്രം അകലെ നില്ക്കുമ്പോള് രാജ്യത്തെ ഏറ്റവും വലിയ പ്രതിപക്ഷ പാര്‍ടിയായ കോണ്‍ഗ്രസ് സംഘടനാപരമായി വലിയൊരു പ്രതിസന്ധിയെ നേരിടുകയാണ്, പ്രത്യേകിച്ച് ഉത്തരേന്ത്യയിലെ സംസ്ഥാനങ്ങളിലും സ്വന്തം ഭരണം നിലവിലുള്ള ഹിമാചല്‍ പ്രദേശിലും.
ധാരാളം സംസ്ഥാനങ്ങളിലെ ജനപ്രതിനിധികള്‍ ഓരോ ദിവസവും പാര്‍ടി വിട്ട് ബിജെപിയില്‍ ചേരുന്നു എന്നത് ഒരു കാര്യം. ഈ ഒഴുക്ക് ഒരു അധികാരകേന്ദ്രീകൃത വ്യവസ്ഥയില്‍ സംഭവ്യമെങ്കിലും ഭരണം തിരികെ പിടിക്കാന്‍ ആഗ്രഹിക്കുന്ന പാര്‍ടി എന്ന നിലയില്‍ പ്രമുഖരുടെ കൊഴിഞ്ഞു പോക്ക് തടയാന്‍ പാര്‍ടി ഉന്നത നേതൃത്വം രംഗത്തിറങ്ങി എന്ന തോന്നല്‍ പോലും ഉണ്ടാക്കാന്‍ കോണ്‍ഗ്രസിന് സാധിച്ചിട്ടില്ല.
രണ്ടാമത്തെ കാര്യം അതീവ ഗുരുതരമാണ്. ഉത്തരേന്ത്യയില്‍ ഇപ്പോള്‍ ആകെയുള്ള ഭരണം ഹിമാചല്‍ പ്രദേശിലാണ്. അവിടെ രൂപപ്പെട്ട പ്രതിസന്ധി വിചാരിക്കുന്നതിലും ആഴമേറിയതാണ്. ഭരണമുള്ള സംസ്ഥാനത്തിലെ ആറ് എം.എല്‍.എ.മാര്‍ ബിജെപി പക്ഷത്തേക്ക് കൂറുമാറി വോട്ടു ചെയ്ത സാഹചര്യം സവിശേഷമാണ്. ഭരണമില്ലാത്ത ഇടങ്ങളിലെ കൂറുമാറ്റമോ പാര്‍ടി മാറ്റമോ പോലെയല്ല ഇത്. കോണ്‍ഗ്രസില്‍ നിന്നും ബിജെപിയിലേക്കുള്ള വന്‍ ചേരിമാറ്റത്തിന്റെ സൂചന പോലുമായി ഇതിനെ കണക്കാക്കിയാല്‍ തെറ്റ് പറയാന്‍ സാധിക്കില്ല. ഇത് തടയിടാനുള്ള ഉടന്‍ പ്രതികരണമോ പ്രവര്‍ത്തനമോ പാര്‍ടിയുടെ ദേശീയ നേതൃത്വത്തില്‍ പ്രകടമല്ല.
സംഘടനാകാര്യ ജനറല്‍ സെക്രട്ടറി എന്ന നിലയില്‍ കെ.സി.വേണുഗോപാലിന്റെ വൈഭവം അളക്കേണ്ട സമയമാണിത്. എന്നാല്‍ വേണുഗോപാല്‍ എവിടെ എന്ന ചോദ്യവും ഉയരുന്നു. പാര്‍ടിയെ ആകെ ഫലത്തില്‍ ദിശ നിര്‍ണയിച്ച് നയിക്കുന്ന രാഹുല്‍ ഗാന്ധി എവിടെ എന്ന ചോദ്യവും പ്രസക്തമാകുന്നു.
ഹിമാചലില്‍ ബജറ്റ് പാസ്സാവുമോ…ബിജെപി അവിശ്വാസം കൊണ്ടുവരുമോ
ഹിമാചലില്‍ 68 അംഗ അസംബ്ലിയിൽ 25 എംഎൽഎമാർ മാത്രമുണ്ടായിരുന്നിട്ടും ഹിമാചൽ പ്രദേശിലെ ഏക രാജ്യസഭാ സീറ്റിൽ തങ്ങളുടെ സ്ഥാനാർത്ഥിയെ വിജയിപ്പിക്കാൻ ബിജെപിക്ക് സാധിച്ചത് കോൺഗ്രസിനെ ഞെട്ടിച്ചു. കോൺഗ്രസ് എംഎൽഎമാരുടെ ക്രോസ് വോട്ടിങ്ങിൻ്റെയും നറുക്കെടുപ്പിൻ്റെയും ഫലമാണ് ബിജെപിയുടെ വിജയം.
ബുധനാഴ്ച ബജറ്റ് പാസാക്കുമ്പോൾ കോൺഗ്രസിന് ഒരു പരീക്ഷണം നേരിടേണ്ടിവരും .ഹിമാചൽ പ്രദേശിലെ സർക്കാർ അപകടത്തിലാകാൻ സാധ്യത ഏറെയാണ്. കോൺഗ്രസിൻ്റെ അന്തസ്സിനുമേലുള്ള പ്രഹരത്തെക്കാൾ ഇത് വലിയ നഷ്ടം ഉണ്ടാക്കും. ലോക്സഭാ തിരഞ്ഞെടുപ്പിന് ആഴ്ചകൾ മാത്രം ശേഷിക്കുമ്പോഴാണ് പാർട്ടി തനിച്ചു ഭരിക്കുന്ന സംസ്ഥാനത്ത് ഇത്രയും വലിയ അടിയൊഴുക്ക് കോൺഗ്രസ് നേരിടേണ്ടി വരുന്നത്.
ശബ്ദവോട്ടിന് പകരം സംസ്ഥാന ബജറ്റ് പാസാക്കുന്നതിന് വോട്ട് വിഭജനം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവും മറ്റ് ബിജെപി എംഎൽഎമാരും ഹിമാചൽ ഗവർണറെ ഇന്ന് കണ്ടു. അനുവദിച്ചാൽ, വോട്ടുകളുടെ വിഭജനം ഓരോ പാർട്ടിയുടെയും യഥാർത്ഥ പിന്തുണ വെളിപ്പെടുത്തും . ബജറ്റ് പാസാക്കുന്നതിൽ കോൺഗ്രസ് സർക്കാർ പരാജയപ്പെട്ടാൽ സഭയിൽ ഭൂരിപക്ഷമില്ലെന്ന് അത് തെളിയിക്കും.
നിയമസഭയിൽ കോൺഗ്രസിന് 40 എംഎൽഎമാരുണ്ട്. അവരുടെ രാജ്യസഭാ സ്ഥാനാർത്ഥി അഭിഷേക് മനു സിംഗ്വി അനായാസം വിജയിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു. ചൊവ്വാഴ്ച തിരഞ്ഞെടുപ്പ് നടന്ന ഏക രാജ്യസഭാ സീറ്റിലേക്കുള്ള വോട്ടെടുപ്പിൽ ആറ് കോൺഗ്രസ് എംഎൽഎമാരും സർക്കാരിനെ പിന്തുണയ്ക്കുന്ന മൂന്ന് സ്വതന്ത്രരും ബിജെപി സ്ഥാനാർത്ഥിക്ക് വോട്ട് ചെയ്തതോടെ കോൺഗ്രസ് സ്ഥാനാർഥി തോറ്റു. ഇതോടെ സുഖു സർക്കാരിന് നിയമസഭയിൽ ഭൂരിപക്ഷം നഷ്ടപ്പെട്ടുവെന്ന് പ്രതിപക്ഷ നേതാവ് പറയുകയും ചെയ്തു.
രാജ്യസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് വോട്ടു ചെയ്ത കോണ്‍ഗ്രസുകാരും സ്വതന്ത്രരും ബജറ്റ് പാസ്സാക്കല്‍ വോട്ടെടുപ്പില്‍ ഏത് പക്ഷത്ത് നില്‍ക്കുമെന്നത് നിര്‍ണായകമാണ്.
നാളെ വ്യാഴാഴ്ച ബിജെപി സഭയില്‍ അവിശ്വാസ പ്രമേയം കൊണ്ടുവരാന്‍ ആലോചിക്കുകയാണ്. അപ്പോള്‍ ഈ എം.എല്‍.എ.മാര്‍ സ്വീകരിക്കുന്ന നിലപാട് അനുസരിച്ചായിരിക്കും സര്‍ക്കാരിന്റെ നിലനില്പു തന്നെ.