യുപിയിലെ മുന്‍ എം.പിയും ഇപ്പോള്‍ മാഫിയാ തലവനുമായ അതീഖ് അഹമ്മദിനെയും സഹോദരന് അഷറഫിനെയും ഇന്നലെ രാത്രി പൊലീസ് കസ്റ്റഡിയിലിരിക്കെ വെടിവെച്ചു കൊന്ന കേസില്‍ മൂന്ന് അക്രമികൾക്കെതിരെ പ്രയാഗ്രാജ് പോലീസ് ഞായറാഴ്ച എഫ്ഐആർ രജിസ്റ്റർ ചെയ്തു. ലവ്ലേഷ് തിവാരി, സണ്ണി, അരുൺ മൗര്യ എന്നിവരായിരുന്നു മൂന്ന് അക്രമികൾ. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 302 (കൊലപാതകക്കുറ്റം ), 307 (കൊലപാതകശ്രമം) എന്നിവയ്ക്കൊപ്പം ആയുധ നിയമത്തിലെ സെക്ഷൻ 3, 7, 25, 27 എന്നിവ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
എഫ് ഐ ആർ അനുസരിച്ച് മൂന്ന് അക്രമികളും അത്യാധുനിക ആയുധങ്ങൾ കൈവശം വച്ചിരുന്നു. ഗുണ്ടാ സഹോദരന്മാർക്ക് നേരെ 44 ഓളം വെടിയുതിർക്കുകയും ചെയ്തു. സിഗാന പിസ്റ്റൾ ആണ് അവർ ഉപയോഗിച്ചത് — പഞ്ചാബി ഗായകനും കോൺഗ്രസ് പ്രവർത്തകനുമായിരുന്ന സിദ്ദു മൂസാ വാലയെ കൊല്ലാൻ ഉപയോഗിച്ച തരം തുർക്കി നിർമ്മിത പിസ്റ്റൾ.
മാധ്യമ പ്രവർത്തകരുടെ വേഷത്തിൽ മൈക്ക് ഘടിപ്പിച്ച പഴയ വീഡിയോ ക്യാമറയുമായി എത്തിയ അക്രമികൾ പോലീസ് വലയത്തിൽ വൈദ്യ പരിശോധനയ്ക്കു കൊണ്ടുപോകുകയായിരുന്ന അതീഖ് അഹമ്മദിനും സഹോദരന് അഷറഫിനും നേരെ വെടിയുതിർക്കുകയായിരുന്നു.