സ്വവര്‍ഗ വിവാഹത്തിന് നിയമപരമായ അംഗീകാരം നല്‍കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിക്കപ്പെട്ട 15 ഹര്‍ജികള്‍ സുപ്രീംകോടതി നാളെ പരിഗണിക്കാനിരിക്കെ, സ്വവര്‍ഗവിവാഹം സാമൂഹിക സ്വീകാര്യത നേടാനുള്ള നഗര വരേണ്യ സങ്കല്‍പം മാത്രമാണെന്ന വാദവുമായി കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്‍കി. സ്വവര്‍ഗ വിവാഹങ്ങള്‍ക്ക് നിയമപരമായി അനുമതി നല്‍കുന്നതില്‍ നിന്നും സുപ്രീംകോടതി വിട്ടുനില്‍ക്കണമെന്നും ഉചിതമായ നിയമനിര്‍മ്മാണമാണ് വേണ്ടതെന്നും കേന്ദ്രസര്‍ക്കാര്‍ വാദിക്കുന്നു. പാര്‍ലമെന്റിനാണ് അതിന് അധികാരം. ഏതു കാര്യവും നിയമാനുസൃതമാകണമെങ്കില്‍ ഏത് മാറ്റവും താഴെ നിന്ന് വരേണ്ടതുണ്ട്. നിയമനിര്‍മ്മാണ സഭയാണ് അത് ചെയ്യേണ്ടത്.-കേന്ദ്രം നല്‍കിയ സത്യവാങ്മൂലത്തില്‍ പറയുന്നു.
ഇഷ്ടമുള്ളയാളെ വിവാഹം ചെയ്യാൻ ഭരണഘടന നൽകുന്ന അവകാശം സ്വവർഗ്ഗ വിവാഹത്തിന് ഉള്ളതല്ലെന്നും സ്വവർഗ്ഗ വിവാഹം ഒരു പൌരന്റെ മൗലികാവകാശമായി പരിഗണിക്കാനാവില്ലെന്നും ഇതിന് മുൻപ് കേന്ദ്രം സുപ്രിം കോടതിയിൽ സമർപ്പിച്ച നൽകിയ സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിരുന്നു.
ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസ് സഞ്ജയ് കിഷൻ കൗൾ, ജസ്റ്റിസ് പി എസ് നർസിംഹ, ജസ്റ്റിസ് ഹിമ കോഹ്ലി, ജസ്റ്റിസ് എസ് നരസിംഹ എന്നിവരടങ്ങിയ അഞ്ചംഗ ഭരണഘടനാ ബെഞ്ച് ഏപ്രിൽ 18 ന് ഹർജികൾ പരിഗണിക്കും.