ഏറ്റവും കൃത്യതയുള്ള കാരണങ്ങള്‍ ഇല്ലാത്ത പക്ഷം മാധ്യമങ്ങള്‍ എന്നല്ല സര്‍ക്കാര്‍ ഏജന്‍സികള്‍ക്കു പോലും വ്യക്തിയുടെ സ്വകാര്യതയില്‍ ഇടപെടാനും സ്വകാര്യജീവിതത്തിലേക്ക് നോക്കാനും അവകാശമില്ലെന്ന് ഹൈക്കോടതിയുടെ നിരീക്ഷണം. ഓണ്‍ലൈന്‍ മാധ്യമത്തിന്റെ പ്രവര്‍ത്തകര്‍ പ്രതികളായ കേസില്‍ മുന്‍കൂര്‍ ജാമ്യം നിഷേധിച്ചുകൊണ്ടാണ് കോടതിയുടെ പരാമര്‍ശം.
അപകീർത്തികരമായ വാർത്തകൾ പ്രസിദ്ധീകരിക്കുന്ന കാര്യത്തിൽ ഓൺലൈൻ മാധ്യമങ്ങൾ ആത്മപരിശോധന നടത്തണമെന്നും കോടതി പറഞ്ഞു. മന്ത്രി വീണാ ജോർജെന്ന വ്യാജേന തന്നെവച്ച് അശ്ലീല വീഡിയോ ചിത്രീകരിക്കാൻ ശ്രമിച്ചുവെന്ന് നേരത്തെ ക്രൈം എഡിറ്റർ ടി.പി. നന്ദകുമാറിനെതിരെ യുവതി പരാതി നൽകിയിരുന്നു. ഈ യുവതിയെക്കുറിച്ച് അപകീർത്തികരമായ വിഡിയോ പ്രസിദ്ധീകരിച്ചെന്ന കേസിൽ ഓൺലൈൻ ചാനലിന്റെ രണ്ട് ജീവനക്കാർ സമർപ്പിച്ച മുൻകൂർ ജാമ്യ ഹർജി തള്ളികൊണ്ടാണ് ജസ്റ്റിസ് വി.ജി.അരുണിന്റെ പരാമർശങ്ങൾ.സ്വകാര്യത ഓരോ വ്യക്തിയുടെയും അവകാശമാണ്. ഡിജിറ്റൽ കാലഘട്ടത്തിൽ മനുഷ്യൻ മറന്നാലും വിവരങ്ങൾ ഇന്റർനെറ്റ് മറക്കുകയോ മനുഷ്യനെ മറക്കാൻ അനുവദിക്കുകയോ ചെയ്യില്ല.
ഓൺലൈനിൽ അപ്ലോഡ് ചെയ്യുന്ന അപകീർത്തികരമോ അധിക്ഷേപകരമോ ആയ പരാമർശം ബാധിക്കപ്പെടുന്ന വ്യക്തിയുടെ ജീവിതത്തിൽ മായാത്ത പാടായി നിലനിൽക്കും. വ്യക്തികളുടെ ജീവിതത്തെക്കുറിച്ച് അപകീർത്തികരമായ വാർത്തകൾ പ്രസിദ്ധീകരിക്കുന്നതിന് മുൻപ് ഓൺലൈൻ മാധ്യമങ്ങൾ നിജസ്ഥിതി അന്വേഷിക്കണം. ചില ഓൺലൈൻ മാധ്യമങ്ങൾക്ക് വാർത്തകളെക്കാൾ അശ്ലീലം എഴുതി വിടുന്നതാണ് ശീലം. ഒരു വിഭാഗം ആളുകൾ ഇവയൊക്കെ തൊണ്ട തൊടാതെ വിഴുങ്ങുന്നു.–കോടതി പറഞ്ഞു.