മുദ്രവച്ച കവറിൽ കോടതിയിൽ വിവരങ്ങൾ കൈമാറുന്നത് അംഗീകരിക്കാനാവില്ലെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ്. മുദ്രവച്ച കവറുകൾ ജുഡീഷ്യൽ തത്ത്വങ്ങൾക്ക് പൂർണമായും എതിരാണെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. ഒരു ഉറവിടമോ ആരുടെയെങ്കിലും ജീവനോ അപകടത്തിലാകുമെങ്കിൽ മാത്രമേ ഈ രീതി അവലംബിക്കാൻ കഴിയൂവെന്നും അദ്ദേഹം പറഞ്ഞു. സേനകളിൽ നിന്നു വിരമിച്ചവർക്കുള്ള ‘ഒരേ റാങ്ക്, ഒരേ പെൻഷൻ’ പദ്ധതി സംബന്ധിച്ച ഹർജി പരിഗണിക്കുമ്പോഴാണ് ചീഫ് ജസ്റ്റിസിന്റെ വിമർശനം.
ഹർജിയിൽ പ്രതിരോധ മന്ത്രാലയത്തിന്റെ നിലപാട് അറിയിച്ചുകൊണ്ട് അറ്റോർണി ജനറൽ സമർപ്പിച്ച മുദ്രവച്ച കവർ സ്വീകരിക്കാൻ ചീഫ് ജസ്റ്റിസ് വിസമ്മതിച്ചു. ഒന്നുകിൽ ഇതു വായിച്ചു കേൾപ്പിക്കണമെന്നും അല്ലെങ്കിൽ തിരിച്ചെടുക്കണമെന്നും അദ്ദേഹം അറ്റോർണി ജനറലിനോട് ആവശ്യപ്പെട്ടു.
‘‘ഞങ്ങൾ രഹസ്യ രേഖകളോ മുദ്രവച്ച കവറുകളോ എടുക്കില്ല. വ്യക്തിപരമായി എനിക്ക് ഇതിനോട് എതിർപ്പുണ്ട്. കോടതിയിൽ സുതാര്യത വേണം. ഇത് ഉത്തരവുകൾ നടപ്പിലാക്കുന്നതിനെക്കുറിച്ചാണ്. അതിൽ എന്താണ് രഹസ്യം? മുദ്രവച്ച കവർ സമർപ്പിക്കുന്ന രീതി അവസാനിപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നു.”–ചന്ദ്രചൂഡ് പറഞ്ഞു.