ഇസ്രയേലിൽ കൃഷി പഠിക്കാൻ എത്തിയ ശേഷം മുങ്ങിയ കണ്ണൂർ ഇരിട്ടി സ്വദേശിയായ കർഷകൻ ബിജു കുര്യന്റെ വിസ റദ്ദാക്കണമെന്നു സംസ്ഥാന സർക്കാർ ആവശ്യപ്പെടും. ഇതിനായി ഇസ്രയേലിലെ ഇന്ത്യൻ എംബസിക്കു കത്തു നൽകും. വിസ റദ്ദാക്കി ബിജുവിനെ ഇന്ത്യയിലേക്ക് തിരിച്ചയക്കാൻ ആവശ്യപ്പെടും എന്നാണ് സർക്കാർ വൃത്തങ്ങൾ നൽകുന്ന സൂചന. ആധുനിക കൃഷിരീതി പഠിക്കാൻ കേരളത്തിൽനിന്നുള്ള കർഷക സംഘത്തോടൊപ്പം ഇസ്രയേലിലെത്തിയ ബിജുവിനെ 17ന് രാത്രിയിലാണ് കാണാതായത്. കൃഷി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ബി.അശോക് അപ്പോൾ തന്നെ എംബസിയെ വിവരം അറിയിച്ചു. ബിജു ഒഴികെയുള്ള സംഘം തിങ്കളാഴ്ച മടങ്ങിയെത്തി. യാത്രയുടെ തുടക്കം മുതൽ ബിജു സംഘാംഗങ്ങളോട് അകലം പാലിച്ചിരുന്നു. ആസൂത്രിതമായി ബിജു മുങ്ങിയെന്നാണ് അധികൃതരുടെ കണക്കുകൂട്ടൽ.
ആഹാരം കഴിക്കാനായി ഒരു ഹോട്ടലിലേക്ക് പോകുന്നതിന് എല്ലാവരും ബസ്സില്‍ കയറിയപ്പോള്‍ ബിജു അപ്രത്യക്ഷനായി എന്നാണ് മറ്റുള്ളവര്‍ പറഞ്ഞത്. പിന്നീട് ബിജു നാട്ടിലുള്ള ബന്ധുവിനെ ബന്ധപ്പെടുകയും താന്‍ ഇസ്രായേലില്‍ ഉണ്ട്, തന്നെ അന്വേഷിക്കേണ്ടതില്ല എന്ന് സന്ദേശം അയക്കുകയും ചെയ്തിരുന്നു. ഇതോടെയാണ് ബോധപൂര്‍വ്വം, നേരത്തെ ആലോചിച്ചുറപ്പിച്ചാണ് ബിജു മുങ്ങിയത് എന്ന് ഏകദേശം വ്യക്തമാകുന്നത്.