സ്വാമി സന്ദീപാനന്ദ ഗിരിയുടെ തിരുവനന്തപുരത്തെ ആശ്രമം കത്തിച്ച കേസിൽ ഒരു ആർഎസ്എസ് പ്രവർത്തകനെ പിടിച്ചു. കുണ്ടമൺകടവ് സ്വദേശി കൃഷ്ണകുമാറിനെയാണ് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. തീ കത്തിയശേഷം ആശ്രമത്തിൽ കണ്ടെത്തിയ റീത്ത് തയാറാക്കിയത് കൃഷ്ണകുമാർ ആണെന്നു ക്രൈംബ്രാഞ്ച് പറഞ്ഞു.
ആത്മഹത്യ ചെയ്ത പ്രകാശ് ആണ് ആശ്രമത്തിന് തീയിട്ടതെന്നും ക്രൈംബ്രാഞ്ച് പറയുന്നു. കേസില്‍ മൂന്നു പ്രതികളുണ്ട്. ഇതില്‍ മൂന്നാമനായ ശബരി ഒളിവിലാണ്. ശബരിയും പ്രകാശും ചേര്‍ന്നാണ് ആശ്രമത്തിന് തീയിട്ടത്- ഇതാണ് പൊലീസ് നിഗമനം.
ഹിന്ദുവര്‍ഗീയതയും ഹിന്ദുമത ബോധവും തമ്മില്‍ ഇടകലര്‍ത്തി സമൂഹത്തില്‍ ഉണ്ടാക്കുന്ന സന്ദേഹങ്ങള്ക്കെതിരെ നിരന്തരം പ്രഭാഷണങ്ങള്‍ നടത്തി വന്നിരുന്ന സന്യാസിയായിരുന്നു സന്ദീപാനന്ദഗിരി. ശബരിമല യുവതീ പ്രവേശനം സംബന്ധിച്ച സുപ്രീംകോടതി വിധിയെ സന്ദീപാനന്ദഗിരി അനുകൂലിക്കുകയും സംസാരിക്കുകയും ചെയ്തിരുന്നു. ഇത് സംഘപരിവാറിന് വലിയ അസ്വസ്ഥത സമ്മാനിക്കുകയും ചെയ്തിരുന്നു. സ്വാമിയെ അദ്ദേഹത്തിന്റെ പൂര്‍വ്വാശ്രമത്തിലെ പേരായ ഷിബു എന്നായിരുന്നു പരിഹാസപൂര്‍വ്വം സംഘപരിവാറുകാര്‍ വിളിച്ചിരുന്നത്.
ആശ്രമം കത്തിയപ്പോള്‍ കേരളത്തിലെ ചില മുഖ്യധാരാ മാധ്യമങ്ങള്‍ അത് സ്വാമി തന്നെ പബ്ലിസിറ്റിക്കു വേണ്ടി സ്വയം കത്തിച്ചതാണെന്ന പരോക്ഷ സൂചന വരുന്ന രീതിയിലും പരിഹാസരൂപത്തിലും റിപ്പോര്‍ട്ട് ചെയ്യുകയും ദൃശ്യമാധ്യമചര്ച്ചകളില് അവതാരകര്‍ അത്തരം ചുവയുള്ള കമന്റുകള്‍ പുറപ്പെടുവിക്കുകയും ചെയ്തിരുന്നു. ചില ദൃശ്യമാധ്യമങ്ങളുടെ രഹസ്യ സംഘപരിവാര്‍ അജണ്ടയെക്കുറിച്ച് അപ്പോള്‍ തന്നെ കേരളത്തിലെ മതേതര വിശ്വാസികള്‍ സൂചന നല്‍കുകയും ചെയ്തിരുന്നു.