പത്തനം തിട്ട ഇരട്ടനരബലിക്കേസില്‍ പുതിയ തെളിവുശേഖരണവുമായി വീട്ടുവളപ്പിലെ കാടുമൂടിയ ഭാഗത്ത് പ്രതികളെയും കൊണ്ട് പൊലീസ് തിരച്ചില്‍. കൂടുതല്‍ പേരെ കൊലയ്ക്കിരയാക്കിയോ എന്ന സംശയം ബലപ്പെട്ടതിനാലാണ് ഇത്തരം തിരച്ചിലെന്നാണ് അനുമാനം.
മൃതദേഹം മറവുചെയ്തെങ്കില് അതിന്റെ സാന്നിധ്യം മണത്ത് തിരിച്ചറിയാന്‍ സാധിക്കുന്ന കഡാവര്‍ നായകളുമായിട്ടായിരുന്നു ഉച്ചയോടെ വന്‍ പോലീസ് സന്നാഹം ഇലന്തൂരിലെ വീട്ടിലെത്തിയത്. വീടിനോടടുത്ത തിരുമ്മല്‍ കേന്ദ്രത്തിന്റെ വടക്കു ഭാഗത്ത് കാടുമൂടിയ ഭാഗത്ത് നായ മണത്ത് അടയാളം കാട്ടിയ സ്ഥലം കുഴിക്കാനായി അടയാളപ്പെടുത്തിയിട്ടുണ്ട്. വീട്ടിനകത്ത് ഫോറന്‍സിക് പരിശോധനയും നടത്തി. വീട്ടുവളപ്പിലെ അടയാളപ്പെടുത്തിയ സ്ഥലത്തേക്ക് പ്രതികളായ ഷാഫിയെയും ഭഗവത് സിങിനെയും കൊണ്ടുവന്നിരുന്നു. നരബലിയിൽ കൂടുതൽ ഇരകളുണ്ടെന്ന സംശയം ചോദ്യംചെയ്യലിനിടെ അന്വേഷണ സംഘത്തിന് ബലപ്പെട്ടിരുന്നു. ഇതു സ്ഥിരീകരിക്കുന്നതിനു വേണ്ടിയാണ് വിശദമായ പരിശോധന നടത്തുന്നത്. വീടിന്റെ പലഭാഗങ്ങളിലായി മഞ്ഞൾ നട്ടിട്ടുണ്ട്. സാധാരണ മഞ്ഞൾ കൃഷി ചെയ്യുന്ന രീതിയിലല്ല ഇത്. പല ഭാഗങ്ങളിലായി കുറച്ചു കുറച്ചായി നട്ടിരിക്കുകയാണ്. ഈ സ്ഥലങ്ങളിൽ മൃതദേഹം കുഴിച്ചിട്ടിട്ടുണ്ടോയെന്നാണ് പൊലീസ് പരിശോധിക്കുന്നത്.