എസ്എഫ്ഐ കോതമംഗലം ലോക്കൽ സെക്രട്ടറിയായ വിദ്യാർത്ഥി റോഷനെ മർദിച്ച കോതമംഗലം എസ് ഐയെ സസ്പെൻഡ് ചെയ്തു. എസ് ഐ മാഹിൻ സലീമിനെയാണ് എറണാകുളം റൂറൽ എസ് പി സസ്പെൻഡ് ചെയ്തത്. പൊലീസ് പിടിച്ചുകൊണ്ടുപോയ മറ്റൊരു വിദ്യാർത്ഥിയെ അന്വേഷിച്ച് കോതമംഗലം പൊലീസ് സ്റ്റേഷനിൽ എത്തിയപ്പോഴാണ് റോഷനെ പൊലീസ് മർദിച്ചത്. എസ് ഐ മർദിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ഇന്ന് പുലർച്ചെ രണ്ട് മണിയോടെയായിരുന്നു സംഭവം. സ്റ്റേഷനകത്ത് വച്ച് റോഷന്റെ തലയ്ക്ക് അടിക്കുന്ന ദൃശ്യങ്ങൾ പ്രചരിച്ചിരുന്നു
കോതമംഗലം തങ്കളം ബൈപ്പാസിലെ ഹോട്ടലിൽ ഭക്ഷണം കഴിച്ചുനിന്ന വിദ്യാർത്ഥി സംഘത്തിലെ ഒരാളെ പൊലീസ് പിടിച്ചുകൊണ്ടുപോയതാണ് സംഭവങ്ങളുടെ തുടക്കം. ഇത് അന്വേഷിക്കാനാണ് എസ് എഫ് ഐ ജില്ലാ വൈസ് പ്രസിഡന്‍റ് അടക്കമുളളവർ പൊലീസ് സ്റ്റേഷനിലെത്തിയത്. അപ്പോൾ റോഷനെ അകത്തേക്ക് പിടിച്ചുകൊണ്ടുപോയി എസ് ഐ മാഹിൻ സലീം മർദിച്ചു. എസ്എഫ്ഐക്കാരാണെന്ന് വിദ്യാർത്ഥികൾ പറയുമ്പോൾ, നീ എസ്എഫ്ഐക്കാരനാണല്ലേ എന്ന് ചോദിച്ചായിരുന്നു എസ്ഐയുടെ മർദനം.
എന്നാല്‍, വിദ്യാർത്ഥികൾ കൂട്ടം കൂടി നിന്ന മേഖല ലഹരി വിൽപ്പനയുടെ കേന്ദ്രമാണെന്നും സംശയം തോന്നിയാണ് ഒരാളെ കസ്റ്റഡിയിൽ എടുത്തതെന്നുമാണ് പൊലീസ് പറയുന്നത്. സ്റ്റേഷനിൽ ബഹളമുണ്ടാക്കിയതനടക്കം വിദ്യാർഥികൾക്കെതിരെ കേസെടുത്തെന്നും പൊലീസ് അറിയിച്ചു.