കൊവിഡ് കാലത്ത് വലിയ ക്ഷാമം കാരണം വില കുത്തനെ കൂടിയപ്പോഴാണ് പി.പി.ഇ.കിറ്റ് കൂടിയ വില നല്കി വാങ്ങിയതെന്നും 50,000 കിറ്റുകള്‍ ഓര്‍ഡര്‍ നല്‍കിയെങ്കിലും 15,000 കിറ്റുകള്‍ വാങ്ങിക്കഴിഞ്ഞപ്പോള്‍ കിറ്റുകള്‍ക്ക് വില കുറഞ്ഞപ്പോള്‍ ബാക്കി 35,000 കിറ്റുകള്‍ വര്‍ധിച്ച വിലയ്ക്കു വാങ്ങാനുള്ള ഓര്‍ഡര്‍ റദ്ദാക്കിയെന്നും മുന്‍ ആരോഗ്യവകുപ്പു മന്ത്രി കെ.കെ.ശൈലജ. ബാക്കി കിറ്റുകള്‍ കുറഞ്ഞ വിലയായ 500 രൂപയ്ക്കാണ് വാങ്ങിയത്. ആരോഗ്യവകുപ്പില്‍ പി.പി.ഇ.കിറ്റുകള്‍ മുഴുവന്‍ തീര്‍ന്നതോടെ കൊവിഡ് ചികില്‍സ അവതാളത്തിലായ സാഹചര്യത്തിലായിരുന്നു മാര്‍ക്കറ്റില്‍ കിട്ടിയ വിലയ്ക്ക് വാങ്ങാന്‍ തുനിഞ്ഞത്. ഇതെല്ലാം മുഖ്യമന്ത്രിയുടെ അറിവോടെയായിരുന്നുവെന്നും ശൈലജ പറഞ്ഞു. കുവൈറ്റിലെ സാംസ്കാരിക സംഘടനയായ കല സംഘടിപ്പിച്ച മാനവീയം പരിപാടിയില്‍ സംസാരിക്കവെയാണ് തനിക്കെതിരെ ലോകായുക്ത നോട്ടീസ് നല്കിയ പരാതിയില്‍ ശൈലജ പ്രതികരിച്ചത്.
കെഎംസിഎല്ലിന്റെ പ്രവർത്തകർ പിപിഇ കിറ്റ് തീരാൻ പോവുകയാണെന്നും വാങ്ങിയില്ലെങ്കിൽ ആരോഗ്യപ്രവർത്തകർ അപകടത്തിലാകുമെന്നും പറഞ്ഞു. ഞാൻ ഇക്കാര്യം മുഖ്യമന്ത്രിയോട് ചോദിച്ചു. മുഖ്യമന്ത്രി എവിടെ കിട്ടിയാലും വാങ്ങി ശേഖരിക്കാൻ പറഞ്ഞു. പക്ഷേ, ഗുണനിലവാരവും ഉറപ്പാക്കണമെന്നും നിർദേശിച്ചു. മാർക്കറ്റിൽ പിപിഇ കിറ്റിന്റെ വില വർധിച്ചിരുന്നു. 500 രൂപയ്ക്ക് കിട്ടിയിരുന്ന ഒരു പിപിഇ കിറ്റ് 1500 രൂപയായി. ഞാൻ മുഖ്യമന്ത്രിയോട് ഇതു വാങ്ങണോയെന്ന് ചോദിച്ചു. പൈസയൊന്നും നോക്കണ്ടെന്നും ആളുകളുടെ ജീവനല്ലെ വലുത് എന്ന വിശ്വസത്തിൽ 50,000 പിപിഇ കിറ്റ് 1500 രൂപയ്ക്ക് വാങ്ങാൻ സർക്കാർ തീരുമാനിച്ചു. 15,000 പിപിഇ കിറ്റ് വാങ്ങിയപ്പോഴേക്കും മാർക്കറ്റിൽ വില കുറയാൻ തുടങ്ങി. തുടർന്ന് 35,000 പിപിഇ കിറ്റിന്റെ ഓർഡർ റദ്ദാക്കി. പിന്നീട് മാർക്കറ്റിൽ വരുന്ന വിലയ്ക്ക് വാങ്ങി’’– ശൈലജ പറഞ്ഞു.