ഹരിയാനയില്‍ മുന്‍ ഉപ പ്രധാനമന്ത്രി ദേവിലാലിന്റെ മകന് ഓം പ്രകാശ് ചൗട്ടാലയുടെ ഇന്ത്യന്‍ നാഷണല്‍ ലോക് ദള്‍ എന്ന പാര്‍ടി സപ്തംബര്‍ 25-ന് സംഘടിപ്പിക്കുന്ന ബഹുജനറാലിയില്‍ അസാധാരണമായ ഒരു ഒത്തുചേരല്‍ സംഭവിക്കാം-കോണ്‍ഗ്രസിനെ ഒഴിച്ചു നിര്‍ത്തി ഇന്ത്യയിലെ മിക്കവാറും എല്ലാ പ്രതിപക്ഷ പാര്‍ടികളുടെയും ഉന്നത നേതാക്കള്‍ റാലി വേദിയില്‍ ഒരുമിച്ചു ചേരാന്‍ ക്ഷണം ലഭിച്ചിരിക്കയാണ്. ഓം പ്രകാശ് ചൗട്ടാലയാണ് നേരിട്ട് എല്ലാവരെയും ക്ഷണിച്ചിരിക്കുന്നത്.
2024-ല്‍ നടക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ വിശാല പ്രതിപക്ഷ സഖ്യം രൂപപ്പെടാന്‍ പോകുന്നതിന്റെ ചുവടുവെപ്പായി ഇതിനെ രാഷ്ട്രീയ നിരീക്ഷകര്‍ കാണുന്നു. ഇടതുപാര്‍ടികളെ ഉള്‍പ്പെടെ ചൗട്ടാല ഈ റാലിയിലേക്ക് ക്ഷണിച്ചിട്ടുണ്ട്. തെലങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖര റാവു, ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറും ഉപമുഖ്യമന്ത്രി തേജസ്വി യാദവും ഉൾപ്പടെയുള്ള പ്രതിപക്ഷ നേതാക്കൾ പങ്കെടുക്കുന്ന റാലി 2024ലെ പൊതുതിരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപിക്കെതിരായ പ്രതിപക്ഷ പാർട്ടികളുടെ ഒത്തുചേരലായി കണക്കാക്കപ്പെടുന്നു. റാലി ചരിത്രപരമായ ‘സമ്മാൻ ദിവസ്’ ആയിരിക്കുമെന്നും അത് ‘ലക്ഷക്കണക്കിന് ആളുകളുടെ പങ്കാളിത്തത്തോടെയുള്ള ഒരു മാറ്റത്തിന് തുടക്കം കുറിക്കുമെന്നും ഐഎൻഎൽഡി പറയുന്നു. എൻസിപി അധ്യക്ഷൻ ശരദ് പവാർ, നാഷണൽ കോൺഫറൻസ് പ്രസിഡന്റ് ഫാറൂഖ് അബ്ദുള്ള, സമാജ്വാദി പാർട്ടി നേതാവ് മുലായം സിംഗ് യാദവ്, അഖിലേഷ് യാദവ് തുടങ്ങി നിരവധി നേതാക്കളും റാലിയിൽ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു. ക്ഷണിതാക്കളിൽ ടിഡിപി അധ്യക്ഷൻ ചന്ദ്രബാബു നായിഡു, പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി എന്നിവരും ഉൾപ്പെടുന്നു. ഐഎൻഎൽഡി നേതാക്കൾ പറയുന്നതനുസരിച്ച്, ശിരോമണി അകാലിദൾ തലവൻ പ്രകാശ് സിംഗ് ബാദലും മറ്റു പലരും റാലിയിൽ പങ്കെടുക്കും.