കേരള നിയമസഭയുടെ അഞ്ചാം സമ്മേളനം ഇന്ന് ആരംഭിച്ചപ്പോൾ മാധ്യമങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയതിൽ വിശദീകരണവുമായി സ്പീക്കർ എം.ബി. രാജേഷ്. നിയമസഭയിൽ മാധ്യമവിലക്കില്ലെന്നും മാധ്യമങ്ങളെ നിയമസഭയിൽ പ്രവേശിപ്പിക്കുന്നില്ലെന്ന പ്രചരണം അടിസ്ഥാനരഹിതമാണെന്നും സ്പീക്കർ പറഞ്ഞു.
ജീവനക്കാരുടെ ഉൾപ്പെടെ പാസ് പരിശോധന കർശനമാക്കാൻ വാച്ച് ആൻഡ് വാർഡിന് നിർദേശം നൽകിയിരുന്നു.അതിൽവാച്ച് ആൻഡ് വാർഡിന് ആശയക്കുഴപ്പമുണ്ടായി. അവർ പരിശോധന കർക്കശമാക്കിയതാണ് മാധ്യമപ്രവർത്തകർക്ക് ചില ബുദ്ധിമുട്ടുകളുണ്ടാക്കിയത്. ആ ബുദ്ധിമുട്ട് ശ്രദ്ധയിൽപ്പെട്ടപ്പോൾ തന്നെ പരിഹരിക്കാൻ ഇടപെട്ടു. അത്തരം ബുദ്ധിമുട്ടുകൾ ഇനി ആവർത്തിക്കില്ല.
മന്ത്രിമാരുടെയും സ്പീക്കറുടെയും പ്രതിപക്ഷ നേതാവിന്റെയും ഓഫീസുകളിൽ പോകാൻ പാസുള്ള ഒരു മാധ്യമപ്രവർത്തകനും തടസമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
മാധ്യമങ്ങളെ നിയമസഭയിൽ പ്രവേശിപ്പിക്കുന്നില്ലെന്ന പ്രചരണം അടിസ്ഥാനരഹിതമാണ്. പാസുള്ള എല്ലാവരെയും പ്രവേശിപ്പിച്ചിട്ടുണ്ട്. നേരത്തെ എവിടെയെല്ലാം പോകാൻ സ്വാതന്ത്ര്യമുണ്ടോ അതുണ്ടായിരിക്കും. ക്യാമറ ക്രൂവിന് മീഡിയ റൂം വരെയെ പ്രവേശിപ്പിക്കൂ. അത് ഇന്ന് ഏർപ്പെടുത്തിയ നിയന്ത്രണമല്ലെന്നും സ്പീക്കർ പറഞ്ഞു.
മാധ്യമവിലക്ക് എന്ന് പറഞ്ഞ് ആർക്കെങ്കിലും പാസ് അനുവാദിക്കാതിരുന്നിട്ടുണ്ടോ? മാധ്യമപ്രവർത്തകരുടെ പാസ് പുതുക്കാനുള്ള എല്ലാ അപേക്ഷയും പുതുക്കി നൽകിയിട്ടുണ്ട്. ചിലർ പുതുക്കാൻ അപേക്ഷിച്ചിട്ടില്ല. തത്കാലം പഴയ പാസാണെങ്കിലും പ്രവേശിപ്പിക്കാൻ നിർദേശം നൽകിയിരുന്നു എന്നിട്ടാണ് മാധ്യമവിലക്കെന്ന് വാർത്ത നൽകിയത്.
പാസ് ഇന്ന് കർശനമായി ചോദിച്ചുട്ടുണ്ടാകും. മുഖപരിചയം ഉണ്ടെങ്കിൽ പാസ് ചോദിക്കാതെ വിടുന്ന പതിവുണ്ട്. കർശനമായി ചോദിച്ചതിൽ മാധ്യമപ്രവർത്തകർക്ക് ബുദ്ധിമുട്ടുണ്ടായി കാണും. പാസ് ചോദിക്കാൻ പാടില്ലെന്ന ശാഠ്യം വേണ്ട, പാസ് ചോദിക്കുമെന്നും സ്പീക്കർ വ്യക്തമാക്കി