ഇടുക്കിയിൽ പതിനഞ്ചു വയസ്സുള്ള പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ കൈതപ്പാറ സ്വദേശി ജോർജിന്(66) 81 വർഷം തടവും 2.20 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. ഇടുക്കി ഫാസ്റ്റ് ട്രാക്ക് പ്രത്യേക കോടതി ജഡ്ജി ടി.ജി.വർഗീസാണ് പോക്സോ കേസിൽ ശിക്ഷ വിധിച്ചത്. 2020ൽ കഞ്ഞിക്കുഴി പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് വിധി.
എട്ടുവയസ്സുമുതല്‍ കുട്ടിയെ പ്രതി നിരന്തരം പീഡിപ്പിച്ചതായും ആൾത്താമസമില്ലാത്ത വീട്ടിലെത്തിച്ച് പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയെന്നും പരിശോധനയില്‍ കണ്ടെത്തിയിരുന്നു.
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചതിന് 30 വർഷം തടവും ഒരുലക്ഷം രൂപ പിഴയും, ക്രൂരമായ പീഡനത്തിന് 20 വർഷം തടവും 50000 രൂപ പിഴയും, 8 വയസ്സുള്ളപ്പോൾ മുതൽ ഉപദ്രവിച്ചതിന് 5 വർഷം തടവും 10 ലക്ഷം രൂപ പിഴയും തുടങ്ങി വിവിധ വകുപ്പുകളിലാണ് ശിക്ഷ.
പ്രതിയുടെ പ്രായം പരിഗണിച്ച് ഉയർന്ന ശിക്ഷയായ 30 വർഷം തടവ് മാത്രം അനുഭവിച്ചാൽ മതിയെന്നും കോടതി ഉത്തരവിലുണ്ട്. ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി 2 ലക്ഷം രൂപ കൂടി പെൺകുട്ടിയുടെ പുനരധിവാസത്തിന് നൽകണമെന്നും കോടതി ഉത്തരവിട്ടു.