ചരിത്രപ്രസിദ്ധവും യുഎൻ ഹെറിറ്റേജ് പദവിയുമുള്ള കുത്തബ് മിനാറിന്റെ പേരു മാറ്റണമെന്ന ആവശ്യവുമായി ഹിന്ദു സംഘടനകളുടെ വ്യാപക പ്രതിഷേധം. കുത്തബ് മിനാറിന്റെ പേര് ‘വിഷ്ണു സ്തംഭം’ എന്നാക്കി മാറ്റണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. കുത്തബ് മിനാറിനു സമീപം തമ്പടിച്ച ഹിന്ദു സംഘടനാ പ്രവർത്തകർ ഹനുമാൻ ചാലിസ ചൊല്ലി പ്രതിഷേധിച്ചു.
ഇതിനിടെ ഒരു വിഭാഗം പ്രവർത്തകർ ഹനുമാൻ ചാലിസ ചൊല്ലിക്കൊണ്ട് കാവി പതാകയും പ്ലക്കാർഡുകളുമേന്തി കുത്തബ് മിനാറിനു സമീപത്തേക്ക് എത്തിയെങ്കിലും പൊലീസ് ഇവരെ തടഞ്ഞു. മുപ്പതോളം ഹിന്ദു സംഘടനാ പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി.
യുണൈറ്റഡ് ഹിന്ദു ഫ്രണ്ട് വർക്കിങ് പ്രസിഡന്റ് ഭഗ്വാൻ ഗോയലിന്റെ നേതൃത്വത്തിലാണ് കുത്തബ് മിനാറിനു പുറത്ത് ഹനുമാൻ ചാലിസ സംഘടിപ്പിച്ചത്. പ്രക്ഷോഭത്തിൽ പങ്കെടുക്കാൻ മറ്റു ഹിന്ദു സംഘടനകളോടും ഇവർ ആഹ്വാനം ചെയ്തിരുന്നു. തുടർന്ന് ഇന്നു രാവിലെ മുതൽ കുത്തബ് മിനാർ പരിസരത്ത് പൊലീസ് വൻ സുരക്ഷയാണ് ഒരുക്കിയിരുന്നത്.
ഡൽഹിയിലെ മുഗൾ ചക്രവർത്തിമാരുടെ പേരിലുള്ള റോഡുകളുടെയും ലെയിനുകളുടെയും പേരുകളും മാറ്റണമെന്ന് ബിജെപി ആവശ്യപ്പെടുന്നുണ്ട്.
അക്ബര്‍ റോഡ്, ഹുമയൂണ്‍ റോഡ്, തുഗ്ലക് റോഡ്, ഔറംഗസേബ് ലെയിന്‍, ഷാജഹാന് റോഡ് എന്നിവയുടെ പേര് മാറ്റണമെന്ന് ആവശ്യപ്പെട്ട് ന്യൂഡല്‍ഹി മുന്‍സിപ്പല്‍ കോര്പ്പറേഷന് അപേക്ഷ നല്‍കിയിരിക്കുകയാണ് ഡല്‍ഹി ബിജെപി അധ്യക്ഷന്‍ അധേഷ് ഗുപ്ത.
തുഗ്ലക് റോഡിന്റെ പേര് ഗുരു ഗോബിന്ദ് സിങ് മാര്‍ഗ് എന്നും അക്ബര്‍ റോഡിന്റെ പേര് മഹാറാണ പ്രതാപ് റോഡ് എന്നും ഔറംഗസേബ് ലെയിന്റെ പേര് അബ്ദുല്‍ കലാം റോഡ് ഹുമയൂണ്‍ റോഡിന്റെ പേര് മഹര്‍ഷി വാക്മീകി റോഡ് എന്നും ഷാജഹാന് റോഡിന്റെ പേര് അന്തരിച്ച മുന്‍ സംയുക്ത സേനാ മേധാവി ബിബിന്‍ റാവത്തിന്റെ പേരിലേക്കും മാറ്റണമെന്നാണ് ആവശ്യം. ഡല്‍ഹിയിലെ ബാബര്‍ ലെയ്ന്‍ എന്നറിയപ്പെടു്നന റോഡിന്റെ പേര് സ്വാതന്ത്ര്യസമര സേനാനിയായ ഖുദിറാം ബോസിന്റെ പേരിലാണ് അറിയപ്പെടേണ്ടതെന്നും അദേശ് ഗുപ്ത പറയുന്നു.
കുത്തബ് മിനാർ സമുച്ചയത്തിലെ പുരാതന ഹിന്ദു ക്ഷേത്രങ്ങൾ പുനർനിർമിക്കണമെന്ന ആവശ്യവുമായി വിശ്വ ഹിന്ദു പരിഷത്ത് (വിഎച്ച്പി) കഴിഞ്ഞ മാസം പ്രക്ഷോഭം നടത്തിയിരുന്നു.