ചികിത്സക്കെത്തിയ പതിമൂന്നുകാരനെ പീഡിപ്പിച്ച കേസിൽ മനോരോഗ വിദഗ്ധന്‍ 6 വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ച് തിരുവനന്തപുരം അതിവേഗ സ്പെഷ്യൽ കോടതി.
തിരുവനന്തപുരത്തെ പ്രമുഖ ക്ലിനിക്കൽ സൈക്കോളജിസ്റ്റായ ഡോ. ഗിരീഷ് ആണ് കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയത്.
2007ലായിരുന്നു കേസിനാസ്പദമായ സംഭവം. പഠനത്തില്‍ ശ്രദ്ധ കുറവുണ്ടെന്ന അധ്യാപകരുടെ പരാതിയെത്തുടര്‍ന്നാണ് മാതാപിതാക്കൾ കുട്ടിയെ ഡോക്ടര്‍ ഗിരീഷിന്റെ മണക്കാടുള്ള സ്വകാര്യ ക്ലിനിക്കിൽ ചികിത്സയ്ക്കായി കൊണ്ടു പോയത്.
സ്കൂളിൽ പല തവണ മനഃശാസ്ത്ര ക്ലാസ്സ് എടുക്കാൻ വന്നിട്ടുള്ളത് കൊണ്ടാണ് ഡോ.ഗിരീഷിന്റെ അടുത്തേക്ക് കുട്ടിയെ കൊണ്ട് പോയത്. എന്നാൽ ചികിത്സയ്ക്കിടെ ഇയാൾ കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. സംഭവം പുറത്ത് പറയരുതെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.
തിരികെയെത്തിയ കുട്ടി ഭയന്നിരിക്കുന്നത് കണ്ട് രക്ഷിതാക്കള്‍ ചോദിച്ചപ്പോഴാണ് പീഡന വിവരം പുറത്ത് പറഞ്ഞത്.
വീട്ടുകാർ ചൈൽഡ് ലൈനിൽ വിവരം അറിയിക്കുകയും തുടർന്ന് പോലീസ് കേസെടുക്കുകയും ചെയ്തു.
ഇയാൾക്കെതിരെ വേറെയും പോക്സോ കേസും പീഡന കേസും നിലവിലുണ്ട്.ഇയാൾ മാസികകളിൽ സെക്സോളജിസ്റ്റ് എന്ന നിലയിൽ കോളം എഴുതിയിരുന്നു. ടിവി ചാനലുകളിലും ഗിരീഷ് പരിപാടി അവതരിപ്പിക്കാറുണ്ടായിരുന്നു
കേസിൽ പരമാവധി ശിക്ഷ പ്രതിക്ക് നൽകണമെന്ന് പ്രോസിക്യൂഷൻ വാദിച്ചു.
തുടർന്ന് 6 വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും കോടതി വിധിക്കുകയായിരുന്നു. പിഴത്തുക കുട്ടിക്ക് നൽകണമെന്നും സർക്കാർ നഷ്ടപരിഹാരം നൽകണമെന്നും വിധിയിൽ പറയുന്നു. സംസ്ഥാനത്ത് ആദ്യമായാണ് പോക്സോ കേസിൽ ഒരു മനോരോഗ വിദഗ്ധൻ ശിക്ഷിക്കപ്പെടുന്നത്.