ബസ് ചാര്‍ജ്ജ് വര്‍ധന ഉറപ്പായ സ്ഥിതിക്ക് ഇക്കാര്യത്തില്‍ സര്‍ക്കാരിനു മുന്നിലുള്ള ശുപാര്‍ശയില്‍ എന്ത് മാറ്റമാണ് അവസാന നിമിഷം സംഭവിക്കുക എന്നതാണ് കേരളം ഉറ്റു നോക്കുന്നത്. ബസ് ഉടമകളെ പിണക്കാത്ത വര്‍ധന ഉണ്ടാവും എന്നാണ് പൊതുവെ കരുതപ്പെടുന്നത്. കെഎസ്ആർടിസി ഓർഡിനറി, സ്വകാര്യ ബസുകളിൽ കുറഞ്ഞ ടിക്കറ്റ് നിരക്ക് എട്ടു രൂപയിൽനിന്ന് 10 രൂപയായി വർധിപ്പിക്കാൻ ശുപാര്‍ശ. ജസ്റ്റിസ് രാമചന്ദ്രൻ കമ്മിഷൻ നൽകിയ റിപ്പോർട്ടിലാണു ശുപാർശ. മന്ത്രിസഭ പരിഗണിച്ചശേഷം അന്തിമ തീരുമാനമെടുക്കും. കിലോമീറ്റർ നിരക്ക് 70 പൈസയിൽനിന്ന് ഒരു രൂപയാക്കണമെന്ന് റിപ്പോർട്ടിൽ നിർദേശിക്കുന്നു.
എല്ലാ സർവീസുകളും രാത്രി യാത്രയ്ക്കു 40% തുക അധികമായി വാങ്ങണം. ഈ നിർദേശം നടപ്പിലായാൽ രാത്രി യാത്രയ്ക്കുള്ള മിനിമം ചാർജ് 14 രൂപയാകും. രാത്രി 8നും പുലർച്ചെ 5നും ഇടയിൽ യാത്ര ചെയ്യുന്നവരാണ് ഈ നിരക്കു നൽകേണ്ടത്. മിനിമം ടിക്കറ്റിൽ സഞ്ചരിക്കാവുന്ന ദൂരം ഒരു ഫെയർ സ്റ്റേജായ രണ്ടര കിലോമീറ്ററിലേക്കു ചുരുങ്ങും. നിലവിൽ അഞ്ചു കിലോമീറ്റർ സഞ്ചരിക്കാം. ഫാസ്റ്റ്, സൂപ്പർഫാസ്റ്റ് ക്ലാസുകളിൽ നിരക്കു വർധന ശുപാർശ ചെയ്തിട്ടില്ല. വിദ്യാർഥികളുടെ ടിക്കറ്റ് നിരക്ക് സാധാരണ നിരക്കിന്റെ 50 ശതമാനം ഉയർത്തണമെന്നാണു നിർദേശം. ഇത് അംഗീകരിച്ചാൽ മിനിമം നിരക്ക് 5 രൂപയാകും. നിലവിൽ 5 കിലോമീറ്ററിനു 2 രൂപയാണ് മിനിമം നിരക്ക്.