പണ്ടൊക്കെ കേരളത്തില്‍ ഓണത്തിനും ക്രിസ്മസിനും പെരുന്നാളിനുമൊക്കെ ചില കടകള്‍ റിബേറ്റ് പ്രഖ്യാപിക്കും. 200 രൂപ വിലയുളള സാരിക്ക്
300 രൂപയെന്ന് സ്റ്റിക്കര്‍ പതിപ്പിച്ചിട്ട് 250 രൂപക്ക് വില്‍ക്കുന്നതായിരുന്നു ഇവരുടെ രീതി. കാലക്രമത്തില്‍ ജനങ്ങള്‍ ഇവരുടെ ഉഡായിപ്പ് കണ്ട് പിടിച്ചതിനെ
തുടര്‍ന്ന് ഇപ്പോള്‍ ഈ തട്ടിപ്പ് കച്ചവടം കുറവാണ്. കേന്ദ്രസര്‍ക്കാര്‍ ഇന്ധനവില കുറച്ചത് കാണുമ്പോള്‍ ഈ ഏര്‍പ്പാടാണ് മനസില്‍ വരുന്നത്
എന്തായാലും കേന്ദ്രം കുറച്ചിട്ടും കേരളം കുറയ്ക്കാന്‍ ഇനിയും തയ്യാറായാകാത്തത് എന്താണെന്ന് ഏഷ്യാനെറ്റ് ന്യൂസ് അവറില്‍ എത്തി സംസ്ഥാന ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ വിശദീകരിക്കുന്നത് കണ്ടപ്പോഴാണ് ഇത്തരം ചിന്തകള്‍ മനസിലേക്ക് കടന്നുവന്നത്.
തികച്ചും സാങ്കേതികമായ,
സാമ്പത്തിക പദാവലികളുടെ അകമ്പടിയോടെ മന്ത്രി കാര്യങ്ങള്‍ വിശദീകരിച്ചത് വിജ്ഞാനപ്രദമായിരുന്നു. പക്ഷെ ഇവിടുത്തെ
സാധാരണക്കാരന്റെ പോക്കറ്റടിക്കുന്ന ഈ പരിപാടി കേരളത്തിലെ ജനങ്ങള്‍ സഹിക്കണമല്ലോ എന്നോര്‍ക്കുമ്പോഴാണ് വിഷമം തോന്നുന്നത്.
കേരളം നികുതി കുറയ്ക്കാത്തതിന് എതിരെ ശക്തമായ സമരപരിപാടിയുമായി മുന്നോട്ട് പോകുമെന്ന കോണ്‍ഗ്രസിന്റെ നിലപാടിനെ കോണ്‍ഗ്രസ്
ഭരിക്കുന്ന രാജസ്ഥാനിലും സര്‍ക്കാര്‍ നികുതി കുറയ്ക്കാന്‍ തയ്യാറായിട്ടില്ല എന്ന മറുവാദം ഉന്നയിച്ചാണ് ധനമന്ത്രി നേരിടുന്നത്. ക്രൂഡ്
ഓയിലിന്റെ വില കുറഞ്ഞ് നിന്നപ്പോള്‍ നികുതി കുറയ്ക്കാത്ത സര്‍ക്കാരിനോട് എന്ത് പറയാന്‍.. ഇവരെയെല്ലാം വോട്ട് ചെയ്ത് ജയിപ്പിച്ചു എന്ന
അപരാധം മാത്രം ചെയ്ത പാവം ജനത്തിന്റെ കീറിയ പോക്കറ്റിലെ ബാക്കി കൂടി പിടിച്ചുപറിക്കുന്ന കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകള്‍ പരസ്പരം
പഴിചാരുന്നത് ആരെ പറ്റിക്കാനാണ്?
ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ ഭരണകാലത്ത് 13 തവണ ഇന്ധന നികുതി വര്‍ദ്ധിപ്പിച്ചതായി കെ.എന്‍.ബാലഗോപാല്‍ ചര്‍ച്ചയില്‍ ചൂണ്ടിക്കാട്ടി. ഒന്നാം നരേന്ദ്രമോദി സര്‍ക്കാരിന്റെ കാലത്ത് പ്രധാനമന്ത്രി ദൂരദര്‍ശനില്‍ പ്രത്യക്ഷപ്പെട്ട് മേരേ ഭായിയോം ബഹനോം എന്ന് വിളിച്ച് പ്രസംഗം
തുടങ്ങുമ്പോള്‍ തന്നെ, അന്നേ ദിവസം അര്‍ദ്ധരാത്രിയോടെ ഇന്ധനവിലയിലോ പാചക വാതക സിലിണ്ടറിന്റെ വിലയിലോ വന്‍ വര്‍ദ്ധന ഉണ്ടാകുമെന്ന്ജനങ്ങള്ക്ക് ഉറപ്പായിരുന്നു. ഇപ്പോള്‍ അത്തരം സൂചനകളും അദ്ദേഹം നല്‍കാറില്ല. വിവിധ സംസ്ഥാനങ്ങളിലെ നിയമസഭാ -ലോക്സഭാ സീറ്റുകളിലേക്ക് നടന്ന ഉപതെരഞ്ഞടുപ്പുകളില് ബി.ജെ.പിക്കേറ്റ കനത്ത തിരിച്ചടി തന്നെയാണ്
ഇന്ധന നികുതി ഇത്രയുമെങ്കിലും കുറക്കാന്‍ കേന്ദ്രസർക്കാരിനെ പ്രേരിപ്പിച്ചതെന്ന കാര്യത്തില്‍ തര്‍ക്കമില്ല. എന്നിട്ട് അത് കേന്ദ്രസര്‍ക്കാരിന്റെ മഹാമനസ്ക്കതയെന്ന് വാഴ്ത്തിപ്പാടുന്നവരെ കുറിച്ച് എന്ത് പറയാന്‍… കേരള സര്‍ക്കാരിനും ജനങ്ങളെ കൊള്ള ചെയ്ത പണം ആവശ്യമുണ്ട്. അത് കൊണ്ട് തന്നെ ഇക്കാര്യത്തില്‍ ഇരുകൂട്ടരും ഒറ്റക്കെട്ടാണ്. വോട്ട് ചെയ്ത കഴുതകള്‍ക്ക് ഇത്രയുമെങ്കിലും പണി കൊടുത്തില്ലെങ്കില്‍ അത് മോശമാകില്ലേ എന്നായിരിക്കും ഇവരുടെ ചിന്ത.
മന്ത്രിയോട് വിനു.വി.ജോണ്‍ ചോദിച്ച ഒരു കാര്യം വളരെ പ്രസക്തമാണ്. നമ്മുടെ സര്‍ക്കാര്‍വാഹനങ്ങളുടെ ഇന്ധനച്ചെലവിനെ കുറിച്ച്
എപ്പോഴെങ്കിലും കണക്ക് നോക്കാറുണ്ടോ എന്ന കാര്യം. ആഡംബരവാഹനങ്ങള്‍ വാങ്ങുന്നതിനും ഉപയോഗിക്കുന്നതിനും എല്ലാം നിയന്ത്രണം
ഉണ്ടെന്ന മന്ത്രിയുടെ വിശദീകരണം അത്ഭുതകരമായി തോന്നി. കാരണം ഇപ്പോള്‍ കേരള സര്‍ക്കാരിലെ ചെറിയ ഉദ്യോഗസ്ഥര്‍ പോലും ഉപയോഗിക്കുന്നത് ഇന്നോവാ ക്രിസ്റ്റ കാറുകളാണ്. ഇതിന്റെ വിലയും ഇന്ധന ചെലവും അനുബന്ധ ചെലവുകളും ഒന്ന് കൂട്ടി നോക്കിയാല്‍ മന്ത്രിക്ക് ഇങ്ങനെ പറയാന്‍ കഴിയുമോ?
കഴിഞ്ഞ പിണറായി സര്‍ക്കാരിന്റെ കാലത്ത് സര്‍ക്കാരിന്റെ ഒരു പദവിയില്‍ ഇരുന്ന കോളജ് അധ്യാപികയായ വിപ്ലവകാരി, തനിക്ക് ഇന്നോവാ ക്രിസ്റ്റക്ക് പകരം സാധാരണ ഇന്നോവ അനുവദിച്ചതിന് നടത്തിയ പരാമക്രമങ്ങള്‍ നമ്മളെല്ലാംമാധ്യമങ്ങളിലൂടെ
കണ്ടതാണ്. ഒടുവില്‍ സാധാരണ ഇന്നോവയിൽ ലക്ഷങ്ങള്‍ മുടക്കി ക്രിസ്റ്റയുടെ സംവിധാനങ്ങള്‍ ഒരുക്കിയിട്ടേ വിപ്ലവകാരി അടങ്ങിയുള്ളൂ.
മന്ത്രി അടുത്ത ചാനലിലേക്ക് ചര്‍ച്ചക്ക് പോകാന്‍ ഇറങ്ങുന്നതിനിടയില്‍, അവതാരകന് നടത്തിയ അഭ്യര്‍ത്ഥന ഉചിതമായി. ഒരു രൂപയെങ്കിലും
കുറയ്ക്കാമോ എന്ന വിനുവിന്റെ ചോദ്യം യഥാർത്ഥത്തിൽ ജനങ്ങളുടെ അഭ്യർത്ഥനയായി.
ചര്‍ച്ചയില്‍ പങ്കെടുത്ത ജോസഫ്.സി.മാത്യൂ പറഞ്ഞതുപോലെ, സംസ്ഥാന ധനമന്ത്രി പറഞ്ഞ കാര്യങ്ങളിൽ സത്യങ്ങളും അര്ദ്ധസത്യങ്ങളുമുണ്ട്.
സി.പി.എമ്മില്‍ നിന്ന് ചര്‍ച്ചയില്‍ പങ്കെടുത്ത അനില്‍കുമാറും ബാലഗോപാല്‍ പറഞ്ഞ കാര്യങ്ങളുടെ ചുവട് പിടിച്ചാണ് കാര്യങ്ങള്‍ വിശദീകരിച്ചത്.
കെ.എന്‍.ബാലഗോപാല്‍ മാധ്യമങ്ങള്‍ക്ക് മുന്നിലിരുന്ന് മറുപടി നല്‍കിയത് പോലെ, നരേന്ദ്രമോദിയും നിര്‍മ്മലാസീതാരാമനും തയ്യാറാകുമോ
എന്ന ചോദ്യവും അദ്ദേഹം ഉന്നയിച്ചു.
ഏതായാലും, ചര്‍ച്ചയില്‍ കോണ്‍ഗ്രസിന്റെയും ബി.ജെ.പിയുടേയും പ്രതിനിധിയെ കൂടി ഉള്‍പ്പെടുത്താമായിരുന്നു. ബി.ജെ.പി നേതാക്കള്‍
എത്തിയില്ലെങ്കില്‍ സഹയാത്രികര്‍ എങ്കിലും ആകാമായിരുന്നു.
വാല്‍ക്കഷണം :
കൊള്ളയടിയും പോക്കറ്റടിയും തമ്മിലുളള പ്രധാന വ്യത്യാസമെന്താണ്? ഇന്ധനവിലയില്‍ കേന്ദ്രവും സര്‍ക്കാരും മല്‍സരിച്ച് പിടിച്ചുപറിക്കുന്നത് കാണുമ്പോള്‍ തോന്നിപ്പോകുന്നതാണ്. കഥയിലെ കൊള്ളക്കാരനാര് പോക്കറ്റടിക്കാരന് ആര് ? ഇവരെയൊക്കെ വോട്ട് ചെയ്ത് അധികാരത്തിലേറ്റി, സ്വന്തമായി പണിവാങ്ങാന്‍ നമ്മുടെയൊക്കെ ജന്മം ഇനിയും ബാക്കി…