രാജ്യത്ത് കൊവിഡ് ആക്ടീവ് കേസുകളുടെ എണ്ണം അസാധാരണമാം വണ്ണം വര്‍ധിക്കുന്നു. വെള്ളിയാഴ്ച മാത്രം 257 കേസുകള്‍ ഉണ്ടായി. കേരളത്തിലും ആക്ടീവ് കേസുകളുടെ എണ്ണത്തില്‍ വര്‍ധനയുണ്ട്- വെള്ളിയാഴ്ച മാത്രം 95 എണ്ണം. 273 കൊവിഡ് കേസുകളാണ് മേയ് മാസത്തിൽ കേരളത്തിൽ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. കോട്ടയം ജില്ലയിൽ 82, തിരുവനന്തപുരം 73, എറണാകുളം 49, പത്തനംതിട്ട 30, തൃശൂർ 26 എന്നിങ്ങനെയാണ് ഈ മാസത്തിൽ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
മഹാരാഷ്ട്രയിൽ 56 കോവിഡ് കേസുകളും തമിഴ്‌നാട്ടിൽ 66 കോവിഡ് കേസുകളും റിപ്പോർട്ട് ചെയ്തു. പുതുച്ചേരി, ഡൽഹി, ഗുജറാത്ത്, രാജസ്ഥാൻ, സിക്കിം, ഹരിയാന, കർണാടക, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിലും അണുബാധ കണ്ടെത്തി.
കോവിഡ് -19 രോഗത്തെക്കുറിച്ച് ഡൽഹി സർക്കാർ വെള്ളിയാഴ്ച ഒരു അഡ്വൈസറി പുറപ്പെടുവിച്ചു. ദേശീയ തലസ്ഥാനത്തെ ആശുപത്രികളോട് കിടക്കകൾ, ഓക്സിജൻ, മരുന്നുകൾ, വാക്സിനുകൾ എന്നിവയുടെ ലഭ്യത ഉറപ്പാക്കാൻ സർക്കാർ ആവശ്യപ്പെട്ടു. ചൈന, തായ്‌ലൻഡ്, സിംഗപ്പൂർ തുടങ്ങിയ രാജ്യങ്ങളിൽ സമീപ ആഴ്ചകളിൽ കേസുകൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് ഈ നിർദേശങ്ങൾ നൽകിയത്.
കൊവിഡിന് സ്വയം പ്രതിരോധം പ്രധാനമാണ് എന്ന് സർക്കാർ ഉപദേശിക്കുന്നു.. ജലദോഷം, തൊണ്ടവേദന, ചുമ, ശ്വാസതടസം തുടങ്ങിയ രോഗലക്ഷണങ്ങൾ ഉള്ളവർ നിർബന്ധമായും മാസ്‌ക് ധരിക്കണം. പ്രായമായവരും, ഗർഭിണികളും, ഗുരുതര രോഗമുള്ളവരും പൊതുയിടങ്ങളിലും യാത്രകളിലും മാസ്‌ക് ധരിക്കുന്നത് അഭികാമ്യമാണ്. ആശുപത്രികളിൽ മാസ്‌ക് നിർബന്ധമാണ്. ആരോഗ്യ പ്രവർത്തകർ മാസ്‌ക് നിർബന്ധമായും ധരിക്കണം. അനാവശ്യ ആശുപത്രി സന്ദർശനം ഒഴിവാക്കണം.













