മുൻ എഡിഎം നവീൻ ബാബുവിന്റെ മരണം ദുരൂഹ സാഹചര്യത്തിൽ ആയിരുന്നെന്നും ഈ കേസ് സിബിഐ അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് കുടുംബം സുപ്രീംകോടതിയിൽ ഹർജി നൽകി . നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷയാണ് സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്. മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുളള കുടുംബത്തിന്റെ ഹർജി നേരത്തെ ഹൈക്കോടതി തളളിയിരുന്നു. തുടർന്നാണ് കുടുംബം സുപ്രീംകോടതിയെ സമീപിച്ചത്. ഇപ്പോൾ സംസ്ഥാന പോലീസ് നടത്തിയ അന്വേഷണത്തിൽ വിശ്വാസമില്ലെന്നു മഞ്ജുഷ നൽകിയ ഹർജിയിൽ പറയുന്നു.
നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ മുൻ കണ്ണൂർ ജില്ലാ പഞ്ചായത്ത് അദ്ധ്യക്ഷ പി പി ദിവ്യ മാത്രമാണ് പ്രതി. നവീൻ ബാബുവിന്റെ യാത്രയയപ്പ് പരിപാടിയിൽ ദിവ്യ നടത്തിയ പ്രസംഗമാണ് എഡിഎമ്മിന് ജീവനൊടുക്കാൻ പ്രേരണയായതെന്നാണ് കുറ്റപത്രത്തിലുളളത്. യാത്രയയപ്പ് യോഗത്തിലേക്ക് ക്ഷണമില്ലാതെ പോയത് എഡിഎമ്മിനെ അപമാനിക്കാൻ ലക്ഷ്യമിട്ടായിരുന്നുവെന്നും കുറ്റപത്രം വിശദമാക്കുന്നു. വീഡിയോ ചിത്രീകരിക്കാൻ പ്രാദേശിക ചാനലിനെ ഏർപ്പാടാക്കിയത് ദിവ്യ ആണെന്നും സ്വന്തം ഫോണിൽ നിന്ന് ദിവ്യ പ്രസംഗ ദൃശ്യങ്ങൾ പ്രചരിപ്പിച്ചെന്നും കണ്ടെത്തലുണ്ട്.













