നരേന്ദ്രമോദിയുടെ സര്‍ക്കാര്‍ രാജ്യത്തേക്കുള്ള വിദേശ നിക്ഷേപം വരുന്നത് മുഴുവന്‍ ഇല്ലാതാക്കുന്ന നടപടിയിലേക്കു നീങ്ങിയിരിക്കയാണെന്ന ഗുരുതര ആരോപണവുമായി കോണ്‍ഗ്രസ്. 2024-25 ഏപ്രിൽ മുതൽ ജനുവരി വരെയുള്ള കാലയളവിൽ ഇന്ത്യയിലെ മൊത്തം വിദേശ ആഭ്യന്തര നിക്ഷേപം (എഫ്.ഡി.ഐ.) 1.4 ബില്യൺ യുഎസ് ഡോളർ മാത്രമാണെന്ന് എഐസിസി ജനറൽ സെക്രട്ടറി ജയറാം രമേശ് എക്‌സിലെ ഒരു പോസ്റ്റിൽ പറഞ്ഞു. കോൺഗ്രസ് നേതൃത്വത്തിലുള്ള യുപിഎ അധികാരത്തിലിരുന്ന 2012-13 ഏപ്രിൽ മുതൽ ജനുവരി വരെയുള്ള കാലയളവിൽ ഇത് 19 ബില്യൺ യുഎസ് ഡോളറായിരുന്നു.
“ജോ ബൈഡന്‍റെ കാലത്ത് ചൈന ഒഴികെയുള്ള ഏഷ്യന്‍ രാജ്യങ്ങളില്‍ നിക്ഷേപം നടത്താന്‍ ലോകമെമ്പാടുമുള്ള കമ്പനികള്‍ വെമ്പല്‍ കൊള്ളുകയായിരുന്നു. വിയറ്റ്നാം, ഇന്തോനേഷ്യ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങള്‍ക്ക് കോടിക്കണക്കിന് നിക്ഷേപം ലഭിച്ചപ്പോള്‍ ഇന്ത്യ തളര്‍ന്നു.”- ജയ്‌റാം രമേശ് പറഞ്ഞു.













