ഹിമാചലിലെ കോൺഗ്രസ് സർക്കാർ നേരിടുന്ന പ്രതിസന്ധി തല്ക്കാലം ഒഴിവായി. ലോക്‌സഭാ തിരഞ്ഞെടുപ്പ് വരെ സുഖ്‌വിന്ദർ സുഖു മുഖ്യമന്ത്രിയായി തുടരാൻ ധാരണയായി എന്നാണ് ഹിമാചൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ബുധനാഴ്ച 6 കോൺഗ്രസ് എംഎൽഎമാർ ക്രോസ് വോട്ട് ചെയ്തതിനെ തുടർന്ന് രാജ്യസഭാ സീറ്റ് നഷ്‌ടമായതോടെ കോൺഗ്രസിലെ തർക്കം സർക്കാരിനെ വൻ പ്രതിസന്ധിയിലാക്കിയിരുന്നു .മുഖ്യമന്ത്രി സുഖ്വിന്ദർ സുഖുവിൽ നിന്ന് മുഖ്യമന്ത്രി സ്ഥാനം നേടിയെടുക്കാനുള്ള നീക്കങ്ങളും നടന്നു. മുന്‍ മുഖ്യമന്ത്രി വീര്‍ ഭദ്രസിങിന്റെ മകനും മന്ത്രിയുമായ വിക്രമാദിത്യ സിങ് സുഖു സര്‍ക്കാരിനെതിരെ കലാപക്കൊടി ഉയര്‍ത്തി മന്ത്രിസ്ഥാനം രാജിവെച്ചത് സുഖുവിന് വന്‍ തിരിച്ചടിയായി.
എന്നാൽ പാർട്ടി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി സംസ്ഥാന കോൺഗ്രസ് അധ്യക്ഷ പ്രതിഭാ സിങ്ങുമായും മകൻ വിക്രമാദിത്യ സിങ്ങുമായും ചർച്ച നടത്തിയതായി രാത്രി വൈകി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇതിന് പിന്നാലെയാണ് ലോക്‌സഭാ തിരഞ്ഞെടുപ്പ് വരെ ഹിമാചലിൽ സുഖു മുഖ്യമന്ത്രിയായി തുടരാൻ തീരുമാനിച്ചത്.
സ്ഥിതിഗതികൾ കൈകാര്യം ചെയ്യാൻ കോൺഗ്രസ് ഹൈക്കമാൻഡ് ഡികെ ശിവകുമാറിനെയും ഭൂപേന്ദ്ര സിംഗ് ഹൂഡയെയും നിരീക്ഷകരായി അയച്ചിരുന്നു. ബുധനാഴ്ച വൈകുന്നേരം അഞ്ച് മണിയോടെയാണ് അവർ ഷിംലയിലെത്തിയത്. സിസിൽ ഹോട്ടലിൽ ഓരോ എം.എൽ.എ.യെയും കണ്ടു നിരീക്ഷകർ അഭിപ്രായം ആരാഞ്ഞു. നിരീക്ഷകരുമായി കൂടിക്കാഴ്ച നടത്തിയ ശേഷം മന്ത്രി വിക്രമാദിത്യ സിംഗ് രാത്രി വൈകി രാജി പിൻവലിക്കാൻ സമ്മതിച്ചു പ്രതികരിച്ചു.
നിരീക്ഷകർ തങ്ങളുടെ റിപ്പോർട്ട് ഇന്ന് കോൺഗ്രസ് ഹൈക്കമാൻഡിന് കൈമാറും.