രാഹുൽ ഗാന്ധി ഉൾപ്പെടെ ഒരു കോൺഗ്രസ് നേതാവിനെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രചാരണവുമായി താരതമ്യപ്പെടുത്താൻ കഴിയില്ലെന്ന വിവാദ പരാമർശത്തിന്റെ പേരിൽ മുതിർന്ന കോൺഗ്രസ് നേതാവ് പി ചിദംബരത്തിന്റെ മകൻ കാർത്തി ചിദംബരത്തിന് തമിഴ്‌നാട് കോൺഗ്രസ് കമ്മിറ്റി കാരണം കാണിക്കൽ നോട്ടീസ് നൽകി. കാർത്തിയുടെ അടുത്തിടെ തമിഴ് വാർത്താ ചാനലായ തന്തി ടിവിക്ക് നൽകിയ അഭിമുഖത്തെ തുടർന്നാണ് വിവാദം പൊട്ടിപ്പുറപ്പെട്ടത്. “ഇന്നത്തെ പ്രചാരണത്തിന്റെ യാഥാർഥ്യം നോക്കിയാൽ ആരും മോദിക്ക് തുല്യരല്ലെന്ന് ഞാൻ പറയും”– കാർത്തി അഭിമുഖത്തിൽ ഇങ്ങനെ പറഞ്ഞിരുന്നു.
കോൺഗ്രസ് നേതൃത്വത്തിനെതിരായ പരോക്ഷമായ വിമർശനവും മോദിയുടെ കഴിവുകളെ അശ്രദ്ധമായി പ്രശംസിച്ചതും പാർട്ടിയുടെ അച്ചടക്ക സമിതിയുടെ രോഷത്തിന് ഇടയാക്കി. പ്രത്യേകിച്ചും, രാഹുൽ ഗാന്ധിയുടെ കഴിവിനെ കുറച്ചുകാണുന്നത് പാർട്ടി കേഡർക്ക് സഹിക്കാനാവില്ല. പാർട്ടി അച്ചടക്കം ഉയർത്തിപ്പിടിക്കുന്നതിനാണ് നോട്ടീസ് എന്ന് മുതിർന്ന ടിഎൻസിസി നേതാവ് പറഞ്ഞു.
39 മിനിറ്റ് നീണ്ട അഭിമുഖത്തിൽ, കോൺഗ്രസിന്റെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയെക്കുറിച്ചുള്ള ചോദ്യത്തിന് ചർച്ചകൾ നടക്കുന്നുണ്ടെന്ന് കാർത്തി പറഞ്ഞു. എന്നാൽ പ്രധാനമന്ത്രി സ്ഥാനാർത്ഥിയെക്കുറിച്ചുള്ള പൊതു സൂചന ഉടൻ ആവശ്യമാണ് എന്ന് കാർത്തി പ്രതികരിച്ചിരുന്നു.
എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയെ പ്രധാനമന്ത്രി സ്ഥാനത്തേക്കുള്ള നല്ല സ്ഥാനാർത്ഥിയായി കരുതുന്നുണ്ടോ എന്ന ചോദ്യത്തിന് 53 വർഷത്തിലേറെയായി രാഷ്ട്രീയത്തിൽ പരിചയമുള്ള രാഷ്ട്രീയക്കാരനാണ് ഖാർഗെയെന്ന് കാർത്തി പറഞ്ഞു. രണ്ട് പാർട്ടികൾ അദ്ദേഹത്തിന്റെ പേര് നിർദ്ദേശിച്ചു. മറ്റുള്ളവരും ആ അഭിപ്രായത്തിലേക്ക് വരണം. ആ പദവിക്ക് അദ്ദേഹം യോഗ്യനാണോ എന്ന് നിങ്ങൾ എന്നോട് ചോദിച്ചാൽ തീർച്ചയായും അതെ എന്നാണ് ഉത്തരമെന്നും കാർത്തി അഭിമുഖത്തിൽ പറയുകയുണ്ടായി.
“ഇനിയുള്ള തെരഞ്ഞെടുപ്പുകളിൽ നമ്മുടെ വാഗ്ദാനങ്ങളും പദ്ധതികളും തെരഞ്ഞെടുപ്പിന്റെ അവസാന നിമിഷത്തിലല്ല, കുറഞ്ഞത് ആറോ നാലോ മാസം മുമ്പെങ്കിലും പ്രഖ്യാപിക്കണം. അത് മാത്രമാണ് ആളുകളുടെ മനസ്സിൽ എത്തുന്നത്. ബിജെപിയുടെ ജയ് ശ്രീറാമിനും ബുൾഡോസർ രാഷ്ട്രീയത്തിനും എതിരായ ഒരു വിശദീകരണവുമായി പാർട്ടി ജനുവരിയോടെ പുറത്തുവരുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു . കഴിഞ്ഞ 10 വർഷമായി ജനങ്ങളുടെ ജീവിതം മെച്ചപ്പെട്ടോ ഇല്ലയോ? ശരാശരി ആളുകളുടെ ജീവിതം ഒട്ടും മെച്ചപ്പെട്ടിട്ടില്ലെന്ന് ഞാൻ വിശ്വസിക്കുന്നു. ബിജെപിയുടെ കുപ്രചരണങ്ങളെ പ്രതിരോധിക്കാൻ പണപ്പെരുപ്പവും സാമ്പത്തിക പരാധീനതകളും എടുത്തുകാണിക്കേണ്ടിയിരിക്കുന്നു”– കാർത്തി പറഞ്ഞു.
കാർത്തി അഖിലേന്ത്യാ കോൺഗ്രസ് കമ്മിറ്റി (എഐസിസി) അംഗമായതിനാൽ ടിഎൻസിസിക്ക് നോട്ടീസ് നൽകാൻ കഴിയില്ലെന്ന വാദവും ഉയരുന്നുണ്ടെങ്കിലും പാർട്ടി തമിഴ്‌നാട് ഘടകത്തിലെ പടലപ്പിണക്കമാണ് വിവാദത്തിനു പിന്നിൽ എന്ന് അനുമാനിക്കപ്പെടുന്നു.