രാജ്യത്തിന്റെ പരമോന്നത ന്യായാധിപന്റെ പേരിലും സമൂഹമാധ്യമത്തില്‍ വ്യാജ പോസ്റ്റ്. ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഢ് എഴുതിയതെന്ന രീതിയിലാണ് കുറിപ്പ് പ്രസിദ്ധീകരിച്ചു വന്നത്. “ഇന്ത്യയുടെ ഭരണഘടനയും ഇന്ത്യയുടെ ജനാധിപത്യവും സംരക്ഷിക്കാൻ ഞങ്ങൾ പരമാവധി ശ്രമിക്കുന്നു, എന്നാൽ നിങ്ങളുടെ സഹകരണവും ഇതിന് വളരെ പ്രധാനമാണ്, എല്ലാ ജനങ്ങളും ഒറ്റക്കെട്ടായി തെരുവിലിറങ്ങി അവരുടെ അവകാശങ്ങളെക്കുറിച്ച് സർക്കാരിനോട് ചോദിക്കണം. ഈ ഏകാധിപത്യ സർക്കാർ ആളുകളെ ഭയപ്പെടുത്തും, അവരെ ഭീഷണിപ്പെടുത്തും, പക്ഷേ നിങ്ങൾ ഭയപ്പെടേണ്ടതില്ല, ധൈര്യമായിരിക്കുക, സർക്കാരിനോട് കണക്ക് ചോദിക്കുക, ഞാൻ നിങ്ങളോടൊപ്പമുണ്ട്,” വ്യാജ കുറിപ്പ് ഇതായിരുന്നു.
അധികാരികൾക്കെതിരെ പ്രതിഷേധിക്കാൻ പൊതുജനങ്ങളെ പ്രേരിപ്പിക്കുന്ന സോഷ്യൽ മീഡിയ പോസ്റ്റ് വ്യാജവും ദുരുദ്ദേശ്യപരവുമാണെന്ന് സുപ്രീം കോടതി തിങ്കളാഴ്ച വിശേഷിപ്പിച്ചു. “ഒരു ഫയൽ ഫോട്ടോ ഉപയോഗിച്ച് ഒരു സോഷ്യൽ മീഡിയ പോസ്റ്റ് ചീഫ് ജസ്റ്റിസിനെ തെറ്റായി ഉദ്ധരിച്ച് പ്രചരിക്കുന്നത് സുപ്രിം കോടതിയുടെ ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. പോസ്റ്റ് വ്യാജവും ദുരുദ്ദേശ്യപരവും വികൃതിയുമാണ്.”–ചീഫ് ജസ്റ്റിസ് വാർത്താക്കുറിപ്പിൽ പറഞ്ഞു. ഇത് സംബന്ധിച്ച് നിയമപാലകരുമായി കൂടിയാലോചിച്ച് ഉചിതമായ നടപടി സ്വീകരിച്ചുവരികയാണെന്നും അദ്ദേഹം പറഞ്ഞു.